ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല. ആം ആദ്മി പാർട്ടി വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനുവരി മൂന്നിന് മുമ്പ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കഴിഞ്ഞ ഡിസംബർ 23-നാണ് ഇഡി കെജ്‌രിവാളിന് നോട്ടീസ് അയച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്‌ട്രീയ നീക്കമാണെന്ന് ആരോപിച്ചാണ് കെജ്‌രിവാൾ ചോദ്യം ചെയ്യലിന് ഹാജരാകാത്തത്.
മദ്യനയക്കേസുമായി ബന്ധപ്പെട്ട ഇഡി അന്വേഷണത്തിൽ സഹകരിക്കാൻ കെജ്രിവാൾ തയ്യാറാണെന്നും എന്നാൽ ഇഡി നോട്ടീസ് നിയമവിരുദ്ധമാണെന്നുമാണ് എഎപി വൃത്തങ്ങൾ പറയുന്നത്.
കഴിഞ്ഞ വർഷം നവംബർ 2നും ഡിസംബർ 21 നും ചോദ്യം ചെയ്യലിന് കെജ്‌രിവാൾ ഹാജരായിരുന്നില്ല. 2023 ഓഗസ്റ്റ് 17ന് മദ്യനയക്കേസിൽ സിബിഐ ആദ്യം രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ കെജ്‌രിവാളിനെ പ്രതി ചേർത്തിരുന്നില്ല. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഫെബ്രുവരിയിൽ സംസ്ഥാനത്ത് പുതിയ എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പിലാക്കുന്നതിലും ക്രമക്കേട് നടത്തിയെന്ന് ആരോപിച്ച് സിബിഐ അറസ്റ്റ് ചെയ്തിരുന്നു.