ചെന്നൈ: ഒരു കോടി രൂപയുടെ ഇൻഷുറൻസ് തുക കൈക്കലാക്കാൻ യുവാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ചെന്നൈയിലെ അയനാപുരത്താണ് സംഭവം. സംഭവത്തിൽ ചെന്നൈ സ്വദേശി സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. അയനാപുരം സ്വദേശി ദിലിബാബുവാണ് കൊല്ലപ്പെട്ടത്.
ഇൻഷുറൻസ് തുക തട്ടിയെടുക്കാനാണ് കൊലപാതകം ചെയ്തതെന്ന് സുരേഷ് കുറ്റം സമ്മതിച്ചു. കൊലപാതകത്തിന് സുരേഷിനെ സഹായിച്ച രണ്ട് സുഹൃത്തുക്കളെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായ മറ്റ് പ്രതികളുടെ സഹായത്തോടെയാണ് സുരേഷ് കൊലപാതകം നടത്തിയത്. കൊലപാതകത്തിന് ശേഷം പ്രതികൾ ഒളിവിൽ പോവുകയായിരുന്നു.
ദിലിബാബുവിനെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ദിലിബാബു സുരേഷിനൊപ്പം പോയതായി വീട്ടുകാർ മൊഴി നൽകിയതോടെ അന്വേഷണം പ്രതിയിലേക്കെത്തുകയായിരുന്നു. സുരേഷിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ഒളിവിൽ കഴിയുകയായിരുന്ന സുരേഷിനെ പോലീസ് തന്ത്രപൂർവ്വം അറസ്റ്റ് ചെയ്യുകയായിരുന്നു.