തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം ഇടതുവലത് മുന്നണികളെ അങ്കലാപ്പിലാക്കിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കോൺഗ്രസും സിപിഎമ്മും തെറ്റായ പ്രചരണങ്ങൾ നടത്താൻ തുടങ്ങിയെന്ന് അദ്ദേഹം പറഞ്ഞു. തൃശൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
നരേന്ദ്രമോദിയെ പ്രധാനമന്ത്രിയായി അംഗീകരിക്കാൻ കോൺഗ്രസിന് ഇതുവരെ സാധിച്ചിട്ടില്ല. നരേന്ദ്രമോദി പിന്നാക്ക വിഭാഗക്കാരനാണ്. ചായക്കടക്കാരന്റെ മകനായ അദ്ദേഹം പ്രധാനമന്ത്രിയായത് അംഗീകരിക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ല. പ്രധാനമന്ത്രിയെത്തിയ തേക്കിൻകാട് മൈതാനിയിൽ ചാണക വെള്ളം തളിക്കാൻ യൂത്ത് കോൺഗ്രസ് വന്നു. കോൺഗ്രിസന്റെ ഉള്ളിന്റെയുള്ളിൽ വരേണ്യ മനോഭാവമാണുള്ളത്. രാഷ്ട്രപതിക്കെതിരെയും അപഹാസ്യങ്ങളുണ്ടായി. രാഹുലിന്റെ ഉള്ളിന്റെയുള്ളിലും വരേണ്യ മനോഭാവമാണ്.
വടക്കുംനാഥന്റെ മൈതാനിയിൽ പിന്നാക്ക വിഭാഗക്കാരനായ പ്രധാനമന്ത്രി വന്നത് വരേണ്യന്മാരായ കോൺഗ്രസിന് അംഗീകരിക്കാനാവില്ല. പിന്നാക്ക ജാതിക്കാർക്കും ദുർബല ജനവിഭാഗത്തിനുമെതിരെയുള്ള ഈ ദുർബല മനോഭാവം അവർ അവസാനിപ്പിക്കുന്നില്ല. പ്രധാനമന്ത്രിയെ അധിക്ഷേപിക്കുക എന്നത് പതിവാക്കി കൊണ്ടിരിക്കുകയാണ് കോൺഗ്രസും സിപിഎമ്മും. അത് വെച്ചു പൊറുപ്പിക്കാനാകില്ല.
പോലീസ് കഴിഞ്ഞ ദിവസം മാദ്ധ്യമപ്രവർത്തകരെ മഹിളാ സമ്മേളന വേദിയിലേക്ക് കടത്തിവിട്ടില്ല. എല്ലാവരെയും ഉള്ളിൽ കയറ്റണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. പരമാവധി ആളുകളെ പരിപാടിയിൽ പങ്കെടുപ്പിക്കാതെ ഇരിക്കുന്നതിനും പോലീസ് ശ്രമിച്ചു. ആർക്ക് വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത്. ചാവക്കാട് ഗുരുവായൂർ മേഖലകളിൽ പിഎഫ്ഐ പ്രവർത്തകർ ആയിരുന്നവരൊക്കെ ഇപ്പോൾ കോൺഗ്രസിലാണ്.
ജനങ്ങൾക്ക് വേണ്ടി ചെയ്തതും ഇനി ചെയ്യാനിരിക്കുന്നതുമാണ് മോദിയുടെ ഗ്യാരന്റി. അതിന് വേണ്ടിയാണ് ബിജെപി കേരളാ പദയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിലുടനീളം വികസന ചർച്ചകൾ നടത്തും. ജനങ്ങളിൽ നിന്നും അഭിപ്രായങ്ങൾ സമാഹരിക്കും- സുരേന്ദ്രൻ പറഞ്ഞു.