ജയ്പൂർ: ഡിജിപി, ഐജിപിമാരുടെ അഖിലേന്ത്യാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജസ്ഥാനിലെത്തും. ജയ്പൂരിലെ ഇന്റർനാഷണൽ സെന്ററിലാണ് മൂന്ന് ദിവസത്തെ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ഇന്നും നാളെയുമായി സംഘടിപ്പിച്ചിരിക്കുന്ന സമ്മേളനത്തിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്.
ഡിജിപി ഐജിപിമാരുടെ 58-ാമത് ദേശീയ സമ്മേളനമാണ് ജയ്പൂരിൽ നടക്കുന്നത്. പ്രധാനമന്ത്രിയോടൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സമ്മേളനത്തിൽ പങ്കെടുക്കും. പ്രധാനമന്ത്രി രാജസ്ഥാനിലെ ബിജെപി ആസ്ഥാനത്ത് എത്തുകയും പാർട്ടി പ്രവർത്തകരെയും ബിജെപി നേതാക്കളെയും അഭിസംബോധന ചെയ്യുകയും ചെയ്യും.
എഐ, സൈബർ സുരക്ഷ, ഭീകരവാദം, കമ്യൂണിസ്റ്റ് ഭീകരവാദം, മയക്കുമരുന്ന് കള്ളക്കടത്ത് എന്നീ വെല്ലുവിളികളെക്കുറിച്ച് സമ്മേളനത്തിൽ വിപുലമായ ചർച്ചകൾ നടക്കും. അടുത്തിടെ പാർലമെന്റ് പാസാക്കിയ പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പിലാക്കുന്നതിന്റെ നടപടികളെ കുറിച്ചും സമ്മേളനത്തിൽ ചർച്ച ചെയ്യും.
ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളിൽ നിന്നുള്ള പോലീസ്, ഇന്റലിജൻസ് ഉദ്യോഗസ്ഥർ സമ്മേളനത്തിൽ പങ്കെടുക്കും. രാജ്യത്തെ ദോഷകരമായി ബാധിക്കുന്ന ആഭ്യന്തര സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങളും തീരുമാനങ്ങളും പ്രധാനമന്ത്രിയുമായി ചർച്ച ചെയ്യുന്നതിന് പോലീസ് ഉദ്യോഗസ്ഥർക്ക് അവസരം ലഭിക്കും.