ന്യൂഡൽഹി: രാജ്യത്തിന്റെ 75-ാം റിപ്പബ്ലിക് ദിന പരേഡിൽ ഡൽഹി പോലീസിനായി വനിതാ സംഘമാകും മാർച്ച് ചെയ്യുക. സേനയുടെ ചരിത്രത്തിലാദ്യമായാണ് മാർച്ചിംഗ് പരേഡിൽ വനിതാ ഉദ്യോഗസ്ഥർ മാത്രം ഉൾപ്പെടുന്നത്. വനിതാ ഐപിഎസ് ഓഫീസർ ശ്വേത കെ സുഗതനാകും 194 വനിതാ ഹെഡ് കോൺസ്റ്റബിൾമാരും കോൺസ്റ്റബിൾമാരും ഉൾപ്പെടുന്ന സംഘത്തെ നയിക്കുക.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാകും പരേഡിൽ പങ്കെടുക്കുന്ന 80 ശതമാനം പേരും. പോലീസും ജനങ്ങളും തമ്മിലുള്ള അന്തരം ലഘൂകരിക്കുന്നതിനായി എട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയാണ് നിയമിക്കുന്നതെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി. കർത്ത്യപഥത്തിൽ പരിശീലന നടപടികൾ പുരോഗമിക്കുകയാണെന്നും വൃത്തങ്ങൾ അറിയിച്ചു.
ഇത്തവണ പങ്കെടുക്കുന്ന എല്ലാ അംഗങ്ങളും തുടക്കകാരണെന്നും എല്ലാവരും വളരെ ആവേശത്തിലാണെന്നും സ്പെഷ്യൽ കമ്മീഷണർ റോബിൻ ഹിബു പറഞ്ഞു. സേനയുടെ സായുധ വിഭാഗത്തിൽ നിന്നാണ് മാർച്ചിംഗ് സംഘത്തെ തിരഞ്ഞെടുത്തത്, അവരിൽ ഭൂരിഭാഗവും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. അവർ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകളെ പ്രതിനിധീകരിക്കുമെന്നും ഹിബു പറഞ്ഞു.
135 വനിതാ ഹെഡ് കോൺസ്റ്റബിൾമാരും കോൺസ്റ്റബിൾമാരും ഉൾപ്പെടുന്ന സംഘം പോലീസ് ഗാനവും അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോൺസ്റ്റബിൾ റുയാൻഗുനുവോ കെൻസാകും ബാൻഡിനെ നയിക്കുകയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷവും വനിതകളാണ് ബാൻഡ് അവതരിപ്പിച്ചതെങ്കിലും പുരുഷ കോൺസ്റ്റബിളായിരുന്നു നയിച്ചിരുന്നത്. ഇത്തവണത്തെ റിപ്പബ്ലിക് ദിനം ഇരട്ടി ആവേശം പകരുന്നതാണെന്നും പരേഡ് ഏവരെയും ആകർഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.