ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ബിഎസ്എഫിന്റെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ വനിത ഉദ്യോഗസ്ഥർ. കർത്തവ്യപഥിൽ നടക്കുന്ന പരേഡിനെയും ബാൻഡ് മേളത്തെയും വനിതകൾ മാത്രമാകും നയിക്കുക.
എല്ലാ സംസ്ഥാനങ്ങളെയും പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥരുണ്ടെന്ന് ബിഎസ്എഫ് അറിയിച്ചു. അസിസ്റ്റന്റ് കമാൻഡന്റ് റാങ്കിലുള്ള വനിതാ ഓഫീസറും രണ്ട് സബോർഡിനേറ്റ് ഓഫീസർമാരും ചേർന്ന് 144 വനിതാ ബിഎസ്എഫ് കോൺസ്റ്റബിൾമാരെയാണ് നയിക്കുന്നത്. പങ്കെടുക്കുന്ന വനിതകളിൽ 27 പേർ പശ്ചിമ ബംഗാളിൽ നിന്നുള്ളവരാണ്. ജമ്മു കശ്മീരിൽ നിന്നും പഞ്ചാബിൽ നിന്നുമായി 10 പേർ , വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് 12 പേർ, മറ്റുള്ളവർ തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തർപ്രദേശ്, ഗുജറാത്ത്, മഹാരാഷ്‌ട്ര, മധ്യപ്രദേശ്, ഝാർഖണ്ഡ്, തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് മറ്റുള്ളവർ. സേനയ്‌ക്ക് വേണ്ടി ചരിത്രം സൃഷ്ടിക്കാൻ പോകുന്നതിൽ അഭിമാനമുണ്ടെന്നും വലിയ അവസരമാണ് ലഭിച്ചതെന്നും വനിതാ ഉദ്യോഗസ്ഥർ പറഞ്ഞു.
ഇതിന് പുറമേ ബാൻഡ്മാസ്റ്ററിനും രണ്ട് അസിസ്റ്റന്റ് ബാൻഡ് മാസ്റ്റേഴ്സിനുമൊപ്പം 72 അംഗ ബ്രാസ് ബാൻഡ് സംഘവും റിപ്പബ്ലിക് ദിനത്തിലെത്തും. റിപ്പബ്ലിക് ദിന പരേഡിൽ സ്ത്രീകളുടെ പരമാവധി പങ്കാളിത്തം ഉറപ്പാക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്ന് ബിഎസ്എഫിന്റെ 25-ാം ബറ്റാലിയൻ കമാൻഡന്റ് കമൽ കുമാർ പറഞ്ഞു. റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന എല്ലാ സേനകളോടും സംസ്ഥാന സർക്കാരുകളോടും വകുപ്പുകളോടും സ്ത്രീകളെ പങ്കെടുപ്പിക്കണമെന്ന് പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.