ടെൽ അവീവ്: ഇസ്രായേൽ പൗരന്മാരായ രണ്ട് ബന്ദികളുടെ മരണം അറിയിച്ചുകൊണ്ടുള്ള വീഡിയോ പുറത്തുവിട്ടതിന് പിന്നാലെ ഹമാസിനെതിരെ രൂക്ഷ വിമർശനവുമായി ഇസ്രായേൽ സൈന്യം. നിരപരാധികളായ ബന്ദികളെ ഹമാസ് ക്രൂരമായ രീതിയിൽ ദുരുപയോഗിക്കുകയാണെന്ന് ഇസ്രായേൽ സൈന്യം ആരോപിച്ചു. ഇസ്രായേൽ നടത്തിയ ബോംബ് ആക്രമണത്തിൽ രണ്ട് ബന്ദികൾ കൊല്ലപ്പെട്ടുവെന്ന ഹമാസിന്റെ ആരോപണം പച്ചക്കള്ളമാണെന്നും സൈനിക വക്താവ് ഡാനിയേൽ ഹഗാരി പറഞ്ഞു. ഹമാസിന്റേത് തികച്ചും വാസ്തവവിരുദ്ധമായ ആരോപണമാണെന്നും അദ്ദേഹം വ്യക്തമാക്കി
കഴിഞ്ഞ ദിവസം തടവിലാക്കിയ ചില ബന്ദികളുടെ വീഡിയോയും ഹമാസ് പുറത്ത് വിട്ടിരുന്നു. 37 സെക്കന്റ് ദൈർഘ്യമുള്ള ഈ വീഡിയോയിൽ ബന്ദികളായ മൂന്ന് പേരെ കാണിക്കുന്നുമുണ്ട്. ഹമാസിനെതിരായ പോരാട്ടം ഇസ്രായേൽ അവസാനിപ്പിക്കണമെന്നും, യുദ്ധം 100 ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിൽ ബന്ദികളുടെ മോചനത്തിൽ ഇസ്രായേൽ ശ്രമിക്കണമെന്നുമാണ് സർക്കാരിനോട് ഈ വീഡിയോയിൽ ബന്ദികൾ ആവശ്യപ്പെടുന്നത്.
ഇവരുടെ വിധി ഞങ്ങൾ നിങ്ങളെ നാളെ അറിയിക്കുമെന്നാണ് ഹമാസ് ഭീകരർ ഈ വീഡിയോയിലൂടെ പറയുന്നത്. നിലവിൽ 132ഓളം പേർ ഹമാസിന്റെ തടങ്കലിലുണ്ടെന്നാണ് വിവരം. പകുതിയോളം പേരെ വെടിനിർത്തൽ കരാറിന്റെ ഭാഗമായി വിട്ടയച്ചിരുന്നു. ബന്ദികളെ മോചിപ്പിക്കുന്നത് വരെ യുദ്ധം അവസാനിപ്പിക്കില്ലെന്നും, ഹമാസിനെ പൂർണമായി ഉന്മൂലനം ചെയ്യുമെന്നും ഇസ്രായേൽ ആവർത്തിച്ചു. പോരാട്ടം 100 ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ഇസ്രായേൽ വീണ്ടും നിലപാട് വ്യക്തമാക്കിയത്.