ലക്നൗ: അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം ഗൊരഖ്പൂർ ക്ഷേത്രത്തിലെത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഉജ്ജ്വല സ്വീകരണം നൽകി ഗൊരഖ്പൂരിലെ വിശ്വാസികൾ. യുവാക്കളും സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ അദ്ദേഹത്തെ വരവേൽക്കാനായി നഗരവീഥികളിൽ തടിച്ചുകൂടി. കാവിയണിഞ്ഞ് മധുരം വിതരണം ചെയ്ത് ജനങ്ങൾ യോഗി ആദിത്യനാഥിനെ വരവേറ്റു.
‘നന്ദി യോഗിജി’എന്ന് ജനങ്ങൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. ജയ് ശ്രീറാം എന്ന് ആരവവും ജനങ്ങൾക്കിടയിൽ മുഴങ്ങിക്കൊണ്ടിരുന്നു. വിമാനത്താവളത്തിൽ നിന്ന് ഗൊരഖ്നാഥ് ക്ഷേത്രത്തിലേക്കുള്ള യാത്രയിലുടനീളം ജനങ്ങൾ മുഖ്യമന്ത്രിയെ പുഷ്പവൃഷ്ടി നടത്തി ആനയിച്ചു. മുഖ്യമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്യുകയും നന്ദി പറയുകയും ചെയ്തു. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷം ഗോരഖ്പൂരിലേക്കുള്ള യോഗിയുടെ ആദ്യ സന്ദർശനമാണിത്.
മുഖ്യമന്ത്രിയെ അഭിനന്ദിച്ച് നാടൻ കലാകാരന്മാരും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പലയിടത്തും എൻസിസി, സ്കൗട്ട് കേഡറ്റുകളും മുഖ്യമന്ത്രിക്ക് ആശംസകൾ നേർന്നു. ഗൊരഖ്നാഥ് ക്ഷേത്രത്തിലെത്തിയ യോഗി ആദിത്യനാഥ് ക്ഷേത്രത്തിലെ ശ്രീകോവിലിൽ പൂജ നടത്തി.