വയനാട്: ജനവാസ മേഖലയിൽ പുലിയിറങ്ങി. വയനാട് ചൂരൽമല ഫാക്ടറിക്ക് സമീപമാണ് പുലിയിറങ്ങിയത്. ചൂരൽമല സ്വദേശി ഉണ്ണികൃഷ്ണന്റെ വീട്ടിലെത്തിയ പുലി വളർത്തുനായയെ കടിച്ച് കൊന്നു. കരടിക്കും കടുവയ്‌ക്കും പിന്നാലെയാണ് ജനവാസ മേഖലയിൽ പുലിയുമിറങ്ങിയത്.
വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സുൽത്താൻ ബത്തേരിയിലെ ജനവാസമേഖലയിൽ കരടിയിറങ്ങിയിരുന്നു. കരടിയെ കണ്ടെത്തിയതിന് പിന്നാലെ വനംവകുപ്പ് സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും കരടിയെ പിടികൂടാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം കോടതി വളപ്പിലും കരടി എത്തിയിരുന്നു.
ജനവാസമേഖലയിലിറങ്ങിയ കരടിയെ വനംവകുപ്പ് കഴിഞ്ഞ ദിവസം കാട് കയറ്റിയിരുന്നു. അർദ്ധരാത്രിയോടെയാണ് കരടിയെ കാടുകയറ്റിയത്. കാൽപ്പാടുകൾ പിന്തുടർന്ന് കരടി പോയ വഴി കണ്ടെത്താൻ ശ്രമിച്ചെങ്കിലും പിന്നീട് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.















