ആലപ്പുഴ: രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ പ്രതികളായ 15 പോപ്പുലർ ഫ്രണ്ട് ഭീകരർക്കും വധശിക്ഷ വിധിച്ച് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിലെ തന്നെ അത്യപൂർവ്വമായ വിധിയാണിതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപ് ജി പടിക്കൽ വ്യക്തമാക്കി. ഒരാൾ കൊല്ലപ്പെട്ട കേസിൽ കുറ്റക്കാരായ മുഴുവൻ പ്രതികൾക്കും വധശിക്ഷ ലഭിക്കുന്നത് ഇന്ത്യയുടെ ചരിത്രത്തിലാദ്യമെന്നും അദ്ദേഹം പറഞ്ഞു.
“പ്രോസിക്യൂഷന് അഭിമാനകരമായ വിധിയാണ് ഇന്നുണ്ടായിരിക്കുന്നത്. നൽകിയ തെളിവുകളെല്ലാം കോടതി സ്വീകരിച്ചു. കൂടാതെ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണിതെന്ന പ്രോസിക്യൂഷൻ വാദവും കോടതി അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഴുവൻ പ്രതികൾക്കും വധശിക്ഷയ്‌ക്ക് വിധിച്ചത്.
അപൂർവ്വങ്ങളിൽ അപൂർവ്വമായ രീതിയിൽ, മുന്നൊരുക്കത്തോട് കൂടി, വളരെ നേരത്തെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കി, ഇരയുടെ വീട്ടിൽ അതിരാവിലെ അതിക്രമിച്ച് കയറി, നിരാലംബരമായ സ്ത്രീകളുടെയും കൊച്ചുകുട്ടികളുടെയും കൺമുന്നിൽ വച്ച്, പരിശീലനം ലഭിച്ച സംഘം അതിക്രൂരമായ രീതിയിൽ നടത്തിയ കൊലപാതകമാണെന്നും അതിനാൽ പ്രതികൾക്ക് വധശിക്ഷ നൽകണമെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.
പ്രതികളെല്ലാവരും എസ്ഡിപിഐയുടെയും നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെയും അംഗങ്ങളാണ്. കൃത്യമായ ഉദ്ദേശ്യത്തോട് കൂടി ഒന്നിൽ കൂടുതൽ ആളുകൾ സംഘം ചേർന്ന് നടത്തുന്ന ഒരു കൊലപാതക കുറ്റത്തിൽ, സംഭവസ്ഥലത്ത് ഇല്ലാതിരുന്ന പ്രതികൾക്കും 149-ാം വകുപ്പിന്റെ പരിധിയിൽ വരുന്ന കുറ്റകൃത്യമാണ് ചുമത്തിയിരിക്കുന്നത്. കൃത്യം നടന്ന സ്ഥലത്ത് പ്രതികൾ ചെയ്ത കുറ്റത്തിന്റെ ബാധ്യത അവിടെ തത്സമയം ഇല്ലാതിരുന്ന പ്രതികൾക്കും ഉണ്ട്. അതുകൊണ്ടാണ് മുഴുവൻ പ്രതികൾക്കും വധശിക്ഷ ലഭിച്ചത്.
മെഡിക്കൽ കോളേജിൽ ചികിത്സയിലായതിനാൽ കോടതിയിൽ ഇന്ന് ഹാജരാകാത്ത പത്താമത്തെ പ്രതിക്കും മറ്റ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്ന കുറ്റമാണ് നിക്ഷിപ്തമായിരിക്കുന്നത്. അത് കോടതി കണ്ടെത്തിയതാണ്. അതിനാൽ 10-ാം പ്രതിക്ക് മറ്റൊരു ശിക്ഷാവിധിയുണ്ടാകില്ല. കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്ന മുഴുവൻ പ്രതികൾക്കും വധശിക്ഷയെന്ന് തത്വത്തിൽ പറയാവുന്നതാണ്.
ഒന്ന് മുതൽ ഒമ്പത് വരെയും 11 മുതൽ 15 വരെയുമുള്ള പ്രതികൾക്ക് 143 ഐപിസി വകുപ്പ് പ്രകാരം ആറ് മാസം തടവുശിക്ഷയുണ്ട്. ഒന്ന് മുതൽ ഒമ്പത് വരെയും 11 മുതൽ 12 വരെയുമുള്ള പ്രതികൾക്ക് 147 വകുപ്പ് പ്രകാരം 2 വർഷം തടവുശിക്ഷ വിധിച്ചു. ഇതേ പ്രതികൾക്ക് 148 ഐപിസി പ്രകാം 3 വർഷം തടവു ശിക്ഷയുണ്ട്. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ഒമ്പത്, 11, 12 പ്രതികൾക്ക് മൂന്ന് മാസം തടവും 500 രൂപ പിഴയും. ഒന്നും അഞ്ചും ഒമ്പതും 11ഉം 12ഉം പ്രതികൾക്ക് രണ്ട് വർഷം ശിക്ഷ. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്ക് 506-(2) പ്രകാരം ഏഴ് വർഷം ശിക്ഷ ലഭിച്ചിട്ടുണ്ട്. ഒമ്പത്, 11, 15 പ്രതികൾക്ക് ഏഴ് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ഒന്ന് മുതൽ ഒമ്പത് വരെയും 11, 12 പ്രതികൾക്ക് ഏഴ് വർഷം തടവ്, ഒന്ന് മുതൽ ഒമ്പത് വരെയും 11, 12 പ്രതികൾക്ക് വധശിക്ഷയും ഒരു ലക്ഷം രൂപ പിഴയും 13 മുതൽ 15 വരെ പ്രതികൾക്ക് വധശിക്ഷയും ഒരു ലക്ഷം രൂപ പിഴയും എട്ടാം പ്രതിക്ക് മൂന്ന് വർഷം തടവും 5000 രൂപ പിഴയും രണ്ട്, ഏഴ്, എട്ട് പ്രതികൾക്ക് ഒരു വർഷം തടവും 1000 രൂപ പിഴയും ഒന്ന് മുതൽ എട്ട് വരെ പ്രതികൾക്ക് ഒരുമാസം തടവും വിധിച്ചു. ഇതിൽ ആറ് ലക്ഷം രൂപ പിഴത്തുക രൺജിത്ത് ശ്രീനിവാസന്റെ കുടുംബത്തിന് കൈമാറണം.”- പ്രോസിക്യൂട്ടർ വ്യക്തമാക്കി.
നവാസ്, അനൂപ്, സഫറുദ്ദീന്‍, മുന്‍ഷാദ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, ഷമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്‍, ജസീബ് രാജ, ഷാജി പൂവത്തിങ്കല്‍, ഷെര്‍ണാസ് അഷ്‌റഫ്, നൈസാം, അജ്മല്‍, അബ്ദുല്‍ കലാം എന്നിവരാണ് കേസിലെ പ്രതികള്‍.