ന്യൂഡൽഹി: വീണാ വിജയനെതിരായ അന്വേഷണത്തില്‍ പിണറായി വിജയന്റെ വേട്ടയാടല്‍ സിദ്ധാന്തം കണ്ണൂരിലെ പാര്ട്ടിക്കാര് പോലും വിശ്വസിക്കില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. ഭാര്യയേയും മകളേയും വേട്ടയാടുന്നവെന്ന് വിലപിച്ചിട്ട് കാര്യമില്ല. കൈ ശുദ്ധമെന്ന് മുഖ്യമന്ത്രി വെറുതേ പറഞ്ഞാല്‍ പോര. എന്ത് സേവനത്തിനാണ് സിഎംആർഎൽ പണം നൽകിയത് എന്നതിന് മറുപടി പറയണം. അത് നൽകാൻ ഇതുവരെ ആയിട്ടില്ല. അന്വേഷണത്തിനോട് സഹകരിക്കുകയാണ് മുഖ്യമന്ത്രിയും മകളും ചെയ്യേണ്ടതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇനിയെങ്കിലും ബിജെപി– സിപിഎം ഒത്തുതീര്‍പ്പെന്ന ആരോപണം പ്രതിപക്ഷം പിൻവലിക്കണം. വി.ഡി. സതീശൻ പദവിയുടെ മഹത്വം ഉൾക്കൊണ്ട് പെരുമാറണമെന്നും വി.മുരളീധരൻ പറഞ്ഞു. നരേന്ദ്രമോദിയുടെ ഭരണത്തിൽ ഉപ്പുതിന്നവർ എല്ലാം വെള്ളം കുടിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വീണാ വിജയന് ബിസിനസ് തുടങ്ങാൻ ഭാര്യയുടെ പെൻഷൻ തുകയാണ് നൽകിയതെന്നും അതുപയോഗിച്ചാണ് കമ്പനി ആരംഭിച്ചതെന്നുമായിരുന്നു പിണറായി വിജയൻ നിയമസഭയെ അറിയിച്ചത്. ഈ കൈകൾ പരിശുദ്ധമാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.