ന്യൂഡൽഹി: മാസപ്പടി വിവാദത്തിൽ പിണറായിക്കെതിരെയും കോൺഗ്രസിനെതിരെയും രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. മാസപ്പടി വിവാദത്തിനെതിരായ എസ്എഫ്ഐഒ അന്വേഷണത്തിലെ ദുരൂഹത നീക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഡൽഹിയിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സിപിഎമ്മും കോൺഗ്രസും ഒരേ നാണയത്തിന്റെ ഇരുവശങ്ങളെന്ന് അവർ വീണ്ടും തെളിയിച്ചിരിക്കുകയാണ്. സേവന നികുതിയുമായി ബന്ധപ്പെട്ട് വീണാ വിജയനെതിരായ ആരോപണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തത വരുത്തണം. വീണാ വിജയന്റെ കമ്പനിക്ക് മറ്റ് ബിസിനസുകാരിൽ നിന്നും പണവും ഫീസും ലഭിക്കുന്നുണ്ടോയെന്നും കമ്പനികളിൽ അഴിമതി നടന്നിട്ടുണ്ടോയെന്നും പിണറായി വിജയൻ ഉത്തരം പറയണ്ടേതുണ്ട്.
അഴിമതിക്കും ആക്രമണത്തിനും കൊലപാതകങ്ങൾക്കും ഭീഷണികൾക്കും പേരുകേട്ട പാർട്ടികളാണ് കോൺഗ്രസും സിപിഎമ്മും. ഇരു മുന്നണികളും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. സ്വജനപക്ഷപാതത്തിലും, അഴിമതിയിലും, പ്രീണന രാഷ്ട്രീയത്തിലും ഇരു മുന്നണികളും തുല്യരാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.