ലക്‌നൗ: പ്രതിപക്ഷ സഖ്യത്തിലെ അംഗമായിരുന്നിട്ടും കോൺഗ്രസ് നടത്തുന്ന പരിപാടികളുടെ ഭാഗമാകാൻ ക്ഷണം ലഭിക്കാറില്ലെന്ന് സമാജ്വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്. സീറ്റ് വിഭജനത്തെ ചൊല്ലി പ്രതിപക്ഷ സഖ്യത്തിൽ ഭിന്നതകൾ രൂക്ഷമായിരിക്കെയാണ് കോൺഗ്രസിനെതിരെ അഖിലേഷ് യാദവ് രംഗത്തെത്തിയിരിക്കുന്നത്.
ഭാരത് ജോഡോ ന്യായ് യാത്ര നാളെ ഉത്തർപ്രദേശിലെത്തും. അപ്പോൾ യാത്രയുടെ ഭാഗമാകുമോയെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് കോൺഗ്രസ് പല വലിയ പരിപാടികളും സംഘടിപ്പിക്കാറുണ്ടെന്നും അതിലേക്ക് തങ്ങളെ ക്ഷണിക്കാറില്ലെന്നും അഖിലേഷ് മറുപടി നൽകിയത്.
സീറ്റ് വിഭജനത്തെ ചൊല്ലി പ്രതിപക്ഷ സഖ്യത്തിൽ വലിയ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന് മമതാ ബാനാർജിയും പഞ്ചാബിൽ കോൺഗ്രസുമായി ആംആദ്മി പാർട്ടിയും പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷ സഖ്യം രൂപീകരിക്കാനിടയായ നിതീഷ് കുമാർ മുന്നണി വിട്ട് എൻഡിഎയിലെത്തിയിരുന്നു. പിന്നാലെ കോൺഗ്രസിനെതിരെയും ഇൻഡി മുന്നണിക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് അദ്ദേഹം നടത്തിയത്. പല പാർട്ടിയുടെയും നേതാക്കൾ ഇൻഡി മുന്നണിക്കെതിരെ രംഗത്ത് വരുന്ന കാഴ്ചയാണ് നിലവിലുള്ളത്.