തിരുവനന്തപുരം: വെള്ളായണി ക്ഷേത്രത്തിലെ വൈദ്യുതി ബന്ധം കെഎസ്ഇബി പുനഃസ്ഥാപിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് കുടിശിക അടച്ചതിനെ തുടർന്നാണ് കണക്ഷൻ പുനഃസ്ഥാപിച്ചത്. ഏകദേശം 24 മണിക്കൂറോളമാണ് ക്ഷേത്രത്തിൽ വൈദ്യുതിയില്ലാതിരുന്നത്. ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം ശകതമായതോടെയാണ് കുടിശിക അടയ്‌ക്കാൻ ദേവസ്വം ബോർഡ് തയ്യാറായത്.
ഏകദേശം ഒരു ലക്ഷത്തോളം രൂപയാണ് കുടിശികയുണ്ടായിരുന്നത്. തിങ്കളാഴ്ചയായിരുന്നു ബില്ല് അടയ്‌ക്കേണ്ട അവസാന ദിവസം. ബില്ല് അടയ്‌ക്കാത്തതിനാൽ ഇന്നലെ രാവിലെ പതിനൊന്ന് മണിയോട് കൂടി നേമം കെഎസ്ഇബി ഓഫീസിലെ ജീവനക്കാരെത്തിയാണ് വൈദ്യുതിബന്ധം വിച്ഛേദിച്ചത്.
ദേവസ്വം ബോർഡ് അടയ്‌ക്കേണ്ട തുകയല്ല ഇതെന്നും കഴിഞ്ഞ കാളിയൂട്ട് ഉത്സവത്തോടനുബന്ധിച്ച് ഉപദേശക സമിതിയാണ് പണം അടയ്‌ക്കാനുള്ളതെന്നുമാണ് അധികാരികൾ പറഞ്ഞത്. എന്നാൽ പ്രതിഷേധം കനത്തതോടെ ദേവസ്വം ബോർഡ് പണമടയ്‌ക്കുകയായിരുന്നു.















