തിരുവനന്തപുരം: സർവ മേഖലയിലും കടം കുന്നുകൂടുന്നു. സർക്കാരിന്റെ സൗജന്യ ചികിത്സാ പദ്ധതികൾ പ്രകാരം ആശുപത്രിക്ക് നൽകാനുള്ളത് കോടികൾ. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ മാത്രം ആശുപത്രികൾക്ക് 1,128 കോടിയിലേറെയാണ് നൽകാനുള്ളത്. കാരുണ്യ ലോട്ടറി വരുമാനം ഉപയോഗിച്ച് നടത്തിയിരുന്ന കാരുണ്യപദ്ധതിയുടെ കുടിശിക 189 കോടിയായി.
കേന്ദ്രവിഹിതംകൂടി ഉപയോഗിച്ച് നടപ്പാക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി പ്രകാരം സ്വകാര്യ ആശുപത്രികൾക്ക് 269,07,97,307 രൂപയും സർക്കാർ ആശുപത്രികൾക്ക് 859,61,18,856 രൂപയും നൽകാനുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. അംഗീകരിക്കാനുള്ള ബില്ലുകളിലെ കുടിശിക 400 കോടിയിലേറെ വരും. 42 ലക്ഷം കുടുംബങ്ങളാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്.
കുടിശ്ശിക എന്ന് നൽകുമെന്ന് സർക്കാരിന് വ്യക്തതയില്ലെന്ന് സ്വകാര്യ ആശുപത്രി മാനേജ്മെന്റ് പ്രതിനിധികൾ പറഞ്ഞു. പണം ആവശ്യപ്പെട്ട് ആരോഗ്യവരുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായി ചർച്ച നടത്തിയെങ്കിലും ധാരണയിലെത്തിയില്ല. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അസോസിയേഷൻ. തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികൾ വഴി വർഷം അഞ്ചുലക്ഷം രൂപയുടെ ചികിത്സാ ആനുകൂല്യം നൽകുന്ന പദ്ധതിയാണ് കാരുണ്യ പദ്ധതി.















