ന്യൂഡൽഹി; ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലുള്ള ഏഴ് സീറ്റുകളിൽ ഒരെണ്ണം മാത്രം കോൺഗ്രസിന് നൽകാമെന്ന ആം ആദ്മിയുടെ നിർദ്ദേശം തള്ളി കോൺഗ്രസ്. ആറ് സീറ്റുകളിലും തങ്ങളുടെ സ്ഥാനാർത്ഥികൾ മത്സരിക്കുമെന്നും, ഒരു സീറ്റ് മാത്രം വേണമെങ്കിൽ കോൺഗ്രസിന് നൽകാമെന്നുമാണ് ആം ആദ്മി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. എന്നാൽ ഈ നിർദ്ദേശം അംഗീകരിക്കാനാകില്ലെന്നും കുറഞ്ഞത് മൂന്ന് സീറ്റുകളെങ്കിലും ലഭിച്ചെങ്കിൽ മാത്രമേ സഖ്യം ചേർന്ന് മത്സരിക്കാനുള്ളൂ എന്നും കോൺഗ്രസ് അറിയിച്ചു.
ആം ആദ്മിയുടെ നിർദ്ദേശം ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കുന്നതല്ലെന്ന് ഡൽഹി കോൺഗ്രസ് അദ്ധ്യക്ഷൻ അരവിന്ദർ സിംഗ് ലവ്ലിയും പറഞ്ഞു. തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കാനും സീറ്റ് വിഭജനത്തിനുംകോൺഗ്രസ് തയ്യാറാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഒരു വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിക്കേണ്ട ഒന്നല്ല. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അഞ്ച് സീറ്റുകളിൽ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ഇൻഡി സഖ്യത്തിലെ ഏറ്റവും വലിയ കക്ഷിയാണ് കോൺഗ്രസ്. മറ്റ് കക്ഷികളുമായി ചേർന്ന് പ്രവർത്തിക്കാനാണ് പരമാവധി ശ്രമിക്കുന്നത്. ജനാധിപത്യത്തെ സംരക്ഷിക്കാൻ മാത്രമാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും” അരവിന്ദർ വ്യക്തമാക്കി.
ഇൻഡി സഖ്യത്തിന് കനത്ത തിരിച്ചടി നൽകി കൊണ്ടായിരുന്നു ആം ആദ്മിയുടെ സീറ്റ് പ്രഖ്യാപനം. ഡൽഹിയിൽ കോൺഗ്രസിന് ഒരു സീറ്റിന് പോലും അർഹതയില്ലെന്നും, മുന്നണി മര്യാദയുടെ പേരിൽ ഒരു സീറ്റ് നൽകാമെന്നുമാണ് ആം ആദ്മിയുടെ വാഗ്ദാനം. കോൺഗ്രസുമായി നടത്തിയ സീറ്റ് ചർച്ചകൾ ഫലം കണ്ടില്ലെന്നും അതിനാലാണ് ഈ തീരുമാനത്തിൽ എത്തിയതെന്നും ആം ആദ്മി നേതാവ് സന്ദീപ് പാഠക് ചൂണ്ടിക്കാട്ടി. ബംഗാളിലും പഞ്ചാബിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആം ആദ്മി നേരത്തെ പ്രഖ്യാപിച്ചിരുന്നു.