ന്യൂഡൽഹി: മുൻ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥും മകൻ നകുൽനാഥും ബിജെപിയിലേക്കെന്ന് അഭ്യുഹം. കമൽനാഥിന്റെ മകനും ചിന്ദ്വാര എംപിയുമായ നകുൽനാഥ് സമൂഹമാദ്ധ്യമത്തിലെ തന്റെ ബയോയിൽ നിന്നും കോൺഗ്രസിന്റെ പേര് നീക്കം ചെയ്തതോടെയാണ് സംശയത്തിന് ആക്കം കൂടിയത്. ഡൽഹിയിലെത്തിയ അദ്ദേഹം ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നുള്ള ഊഹാപോഹങ്ങളും ശക്തമാണ്.
മദ്ധ്യപ്രദേശ് കോൺഗ്രസിലെ അതികായന്മാരിൽ ഒരാണ് കമൽനാഥ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയും അയോദ്ധ്യവിരുദ്ധ നിലപാടും മദ്ധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേതാക്കൾക്കിടയിൽ ഭിന്നത സൃഷ്ടിച്ചിരുന്നു. ഇൻഡി സഖ്യത്തിന്റെ പൊള്ളത്തരങ്ങളും ഹിന്ദിഹൃദയ സംസ്ഥാനങ്ങളിൽ കോൺഗ്രസിന് പ്രതിസന്ധിയുയർത്തുന്നുണ്ട്.
പ്രമുഖ മുഖങ്ങളാണ് ഇതിനകം കോൺഗ്രസ് വിട്ടുപോയത്. മുൻ മുഖ്യമന്ത്രിമാരും എംഎൽഎമാരുമാണ് പുറത്തുപോകുന്നവരിൽ അധികവും. മഹാരാഷ്‌ട്രയിലെ ഈയടുത്ത് കോൺഗ്രസ് വിട്ടുപോയത് 3 പ്രമുഖ നേതാക്കളാണ്. മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ ബിജെപിയിൽ ചേർന്നതിന് തൊട്ടുപിന്നാലെയാണ് കമൽനാഥിന്റെയും മകന്റെയും നീക്കം.
നകുൽ നാഥിന്റെ സമൂഹമാദ്ധ്യമ പേജ്
കൊഴിഞ്ഞുപോക്ക് പിടിച്ചുനിർത്താൻ ഇതുവരെ കോൺഗ്രസിന് സാധിച്ചിട്ടുമില്ല. ബിജെപിക്കെതിരെ മുന്നണി രൂപീകരണവുമായി മുന്നോട്ട് പോകുമ്പോഴാണ് സ്വന്തം നേതാക്കളെ പിടിച്ചുനിർത്താൻ സാധിക്കാതെ കോൺഗ്രസ് നേതൃത്വം കുഴങ്ങുന്നത്. പ്രധാന നേതാവായ രാഹുലിന്റെ ന്യായ് യാത്ര പുരോഗമിക്കുമ്പോഴാണ് പാർട്ടിയിലെ സുപ്രധാന മുഖങ്ങൾ പാർട്ടി ഉപേക്ഷിക്കുന്നത്.
കോൺഗ്രസ് സ്വീകരിക്കുന്ന നിലപാടുകളിൽ നേതാക്കൾ അസ്വസ്ഥരാണെന്നും എല്ലാവർക്കും വേണ്ടി ബിജെപിയുടെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും മദ്ധ്യപ്രദേശ് ബിജെപി അദ്ധ്യക്ഷൻ വി.ഡി. ശർമ്മ അവകാശപ്പെട്ടിരുന്നു.