കൊൽക്കത്ത: സന്ദേശ്ഖാലി ബലാത്സംഗക്കേസിൽ അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് നേതാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. തൃണമൂൽ നേതാവ് ഷിബപ്രസാദ് ഹസ്രയെയാണ് ഇന്ന് കോടതിയിൽ ഹാജരാക്കുന്നത്. കേസിന്റെ മുഖ്യപ്രതിയായ ഷെയ്ഖ് ഷാജഹാന്റെ അടുത്ത സഹായിയാണിയാൾ. ഷെയ്ഖ് ഷാജഹാന്റെ മറ്റൊരു സഹായിയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സന്ദേശ്ഖാലിയിലെ ലൈംഗികാതിക്രമ കേസുകളെ കൂടാതെ ഭൂമി കൈയേറ്റം സംബന്ധിച്ച പരാതികളുംപ്രതികൾക്കെതിരെ ഉയർന്നിരുന്നു. സന്ദേശ്ഖാലിയിലെ പാവപ്പെട്ട ജനങ്ങളിൽ നിന്നും നൂറുകണക്കിന് ഏക്കർ കൃഷിഭൂമിയാണ് പ്രതികൾ കൈക്കലാക്കിയത്. കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടന്നീളം ബിജെപിയുടെ പ്രതിഷേധം നടക്കുകയാണ്.
സന്ദേശ്‌ഖാലിയിൽ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് അന്വേഷിക്കാൻ സ്ഥലത്തെത്തിയ ബിജെപി പ്രതിനിധി സംഘത്തെ കഴിഞ്ഞ ദിവസം പോലീസ് തടഞ്ഞിരുന്നു. ബിജെപി നേതാക്കളായ അന്നപൂർണാദേവി, പ്രതിമ ഭൗമിക്, സുനിത ദുഗ്ഗൽ, കവിതാ പടിദാർ, സംഗീത യാദവ്, ബ്രിജ് ലാൽ എന്നിവരുൾപ്പെട്ട സംഘത്തെയാണ് പോലീസ് തടഞ്ഞത്. പിന്നാലെ ഇവർ ബംഗാൾ ഗവർണർ സിവി ആനന്ദബോസിനെ സന്ദർശിക്കുകയും ചെയ്തു. സന്ദേശ്ഖാലിയിൽ പ്രതിഷേധിക്കുന്ന സ്ത്രീകളുമായി കൂടിക്കാഴ്ച നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീകോടതിയിൽ ഹർജി സമർപ്പിക്കുമെന്നും പ്രതിനിധി സംഘം അറിയിച്ചിട്ടുണ്ട്.