കൊൽക്കത്ത: സന്ദേശ്ഖാലിയിൽ രാത്രി സമയങ്ങളിലും പട്രോളിംഗ് നടത്തുമെന്നും പീഡനത്തിനിരയായ സ്ത്രീകളുടെ പരാതികൾ കേൾക്കുമെന്നും ബംഗാൾ ഡിജിപി രാജീവ് കുമാർ. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡിജിപി പറഞ്ഞു. ധമഖാലിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സന്ദേശ്ഖാലി വിഷയത്തെ കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥരുമായി വിശദമായ ചർച്ചകൾ നടത്തും. ജനങ്ങളുടെ ക്ഷേമമാണ് ഞങ്ങളുടെ ഉത്തരവാദിത്വം. ഓരോ വ്യക്തിയുടെയും പരാതികൾ കേൾക്കും. പ്രതികളെ കണ്ടെത്തി കടുത്ത നടപടി സ്വീകരിക്കുമെന്നും ഡിജിപി പറഞ്ഞു.
പ്രതിഷേധം ശക്തമായതിന് ശേഷം ഇതാദ്യമായാണ് ഡിജിപി സന്ദേശ്ഖാലിയിൽ സന്ദർശനം നടത്തുന്നത്. സൗത്ത് ബംഗാൾ എഡിജി, പോലീസ് ജില്ലാ എസ്പി, മറ്റ് പോലീസ് ഉദ്യോഗസ്ഥർ എന്നിവരുമായി ഡിജിപി ചർച്ചകൾ നടത്തി.