കൊൽക്കത്ത: സന്ദേശ്ഖാലി ബലാത്സംഗക്കേസിൽ അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെ പത്ത് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. മാർച്ച് പത്തിന് ബാസിർഹത് കോടതിയിൽ ഷാജഹാനെ വീണ്ടും ഹാജരാക്കും.
വ്യാഴാഴ്ച രാവിലെയായിരുന്നു ഇയാളെ നോർത്ത് 24 പർഗാനസിൽ നിന്നും ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തത്. 56 ദിവസത്തെ ഒളിവുജീവിതത്തിന് ഒടുവിലായിരുന്നു അറസ്റ്റ്. ഷാജഹാന്റെ അറസ്റ്റിന് സ്റ്റേ ഇല്ലെന്നും ഇഡി ഉദ്യോഗസ്ഥർക്കോ സിബിഐയ്‌ക്കോ അറസ്റ്റ് ചെയ്യാമെന്നും കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു ബംഗാൾ പോലീസിന്റെ നടപടി. സന്ദേശ്ഖാലിയിൽ ലൈംഗിക ചൂഷണത്തിന് ഇരയായ സ്ത്രീകളും ചേർന്ന് നടത്തിയ നിരന്തര പ്രക്ഷോഭങ്ങളുടെ ഫലമായിട്ടായിരുന്നു അറസ്റ്റ്. ബിജെപി പ്രവർത്തകരും ശക്തമായ പ്രതിഷേധം തുടർന്നിരുന്നു. പ്രതിയെ സംരക്ഷിക്കാൻ തൃണമൂൽ സർക്കാർ പരമാവധി ശ്രമിച്ചിരുന്നുവെങ്കിലും പ്രതിഷേധം ഫലം കാണുകയായിരുന്നു.
ബംഗാളിലെ സംഘർഷങ്ങൾക്ക് അന്ത്യം കുറിക്കാനുള്ള ഒരു തുടക്കമാകട്ടെയിതെന്നും സന്ദേശ്ഖാലി കേസിൽ പ്രധാന പ്രതിയുടെ അറസ്റ്റ് ഏവരുടെയും കണ്ണുതുറപ്പിക്കുന്നതാണെന്നും ഗവർണർ സി.വി. ആനന്ദബോസ് പ്രതികരിച്ചു.