മലപ്പുറം: ജില്ലയിൽ വൈറൽ ഹെപ്പെറ്റൈറ്റിസ് ബാധിച്ച് ഒരാൾക്ക് കൂടി ദാരുണാന്ത്യം. മലപ്പുറം എടക്കര ചെമ്പൻകൊല്ലി സ്വദേശിയായ 32 കാരനാണ് മരിച്ചത്. മഞ്ഞപ്പിത്തം കരളിനെ ബാധിച്ചതാണ് മരണകാരണം. ഇതോടെ വൈറൽ ഹെപ്പെറ്റൈറ്റിസ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ആയി.
മലപ്പുറത്തെ എടക്കര, പോത്തുകൽ പഞ്ചായത്തികളിലാണ് രോഗം കൂടുതലായി വർദ്ധിച്ചു വരുന്നത്. ഈ പഞ്ചായത്തുകളിലെ 200 പേർക്കോളം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തൊട്ടടുത്തുള്ള പഞ്ചായത്തുകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിനിടെയിലാണ് മൂന്നാമത്തെ മരണം സ്ഥിരീകരിച്ചത്. ഹെപ്പെറ്റൈറ്റിസിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.
പനി, ഛർദ്ദി, ഓക്കാനം, മഞ്ഞപ്പിത്തം, മൂത്രത്തിന് മഞ്ഞനിറം തുടങ്ങിയവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കണമെന്നും ശുചിമുറികൾ ഉപയോഗിച്ച് കഴിഞ്ഞാൽ കൈ രണ്ടും സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. കുട്ടികളെ ചളി വെള്ളം, മണ്ണ്, മാലിന്യം എന്നിവയിൽ കളിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.