ഹൈദരാബാദ് : ഹൈദരാബാദിൽ എഐഎംഐഎം അധ്യക്ഷനും എംപിയുമായ അസദുദ്ദീൻ ഒവൈസിക്കെതിരെ ഡോ മാധവി ലതയെ രംഗത്തിറക്കി ബിജെപി . പൊളിറ്റിക്കൽ സയൻസിൽ മാസ്റ്റേഴ്‌സ് ഡിഗ്രിയുള്ള മാധവി ഹൈദരാബാദിലെ പ്രശസ്തമായ വിരിഞ്ചി ഹോസ്പിറ്റൽസിന്റെ ചെയർപേഴ്സണാണ്.
തെലങ്കാനയിൽ ഹിന്ദുത്വത്തിന് വേണ്ടി ഉയരുന്ന ശക്തമായ സ്വരമാണ് മാധവി ലതയുടേത് . എൻസിസി കേഡറ്റും ഭരതനാട്യം നർത്തകിയുമാണ് മാധവി . ഇതുവരെ 100 ലധികം സ്റ്റേജ് പെർഫോമൻസുകൾ അവർ അവതരിപ്പിച്ചു. മാധവി ലതയുടെ ഭർത്താവ് വിശ്വനാഥ് എമിറേറ്റ്സ് വിരിഞ്ചി എന്ന കമ്പനിയുടെ സ്ഥാപകനാണ്. നിരവധി അനാഥാലയങ്ങളുടെ സ്പോൺസർ കൂടിയാണ് മാധവി ലത .
കോട്ടി മഹിളാ കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ എംഎ നേടിയ ശേഷം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സാമൂഹിക പ്രവർത്തനങ്ങളിൽ വളരെ സജീവമാണ്. ഹൈദരാബാദിൽ നിന്നുള്ള ബിജെപിയുടെ ആദ്യ വനിതാ സ്ഥാനാർത്ഥി മാധവി ഹിന്ദു മതത്തെക്കുറിച്ച് നടത്തിയ പ്രസംഗങ്ങൾ പലപ്പോഴും വൈറലാകാറുണ്ട്.
കഴിഞ്ഞ 8 വർഷമായി താൻ ഒവൈസിയുടെ പാർലമെൻ്റ് മണ്ഡലത്തിലേക്ക് തുടർച്ചയായി പോകുന്നുണ്ടെന്ന് മാധവി ലത പറഞ്ഞു. ആ മേഖലയിലെ വികസനം പൂർണമായും സ്തംഭിച്ചിരിക്കുകയാണെന്നും വിദ്യാഭ്യാസം, ശുചിത്വം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ജനങ്ങൾക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും അവർ ആരോപിച്ചു. മദ്രസകളിൽ ഹിന്ദുക്കളുടെ പല ക്ഷേത്രങ്ങളും കൈയടക്കിയ അവസ്ഥയിലാണ് . ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള പോരാട്ടം കൊണ്ടാണ് ഒവൈസിയെപ്പോലുള്ളവർക്ക് വോട്ട് ലഭിക്കുന്നതെന്നും മാധവി ലത പറഞ്ഞു.