ഹൈദരാബാദ്: തെലങ്കാനയിൽ 56,000 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വൈദ്യുതി, റെയിൽ, റോഡ് മേഖലയുമായി ബന്ധപ്പെട്ട വിവിധ വികസന പദ്ധതികൾക്കാണ് പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിച്ചത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ജി കിഷൻ റെഡ്ഡി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ നടന്നത്.
വേദിയിലെത്തിയ പ്രധാനമന്ത്രിയെ അംഗവസ്ത്രം നൽകി മുഖ്യമന്ത്രി ആദരിച്ചു. വെങ്കിടേശ്വര ഭഗവാന്റെ രൂപം നൽകിയാണ് കിഷൻ റെഡ്ഡി പ്രധാനമന്ത്രിയെ വേദിയിലേക്ക് സ്വീകരിച്ചത്. തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജനും ചടങ്ങിൽ പങ്കെടുത്തു.30-ലധികം വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലുമാണ് പ്രധാനമന്ത്രി നിർവഹിച്ചത്.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വികസനത്തിന്റെ പുതിയ അദ്ധ്യായം രചിക്കുമെന്ന് ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി പറഞ്ഞു. ഭാരതത്തിന്റെ വികസന വേഗതയെ കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. രാജ്യത്ത് പുതുതായി ഉദ്ഘാടനം ചെയ്ത റെയിൽവേ പദ്ധതികളിലൂടെ യാത്രാസൗകര്യം ഉറപ്പാക്കുക മാത്രമല്ല, ടൂറിസം മേഖല വികസിക്കുകയും അതുവഴി തൊഴിലവസരങ്ങൾ വർദ്ധിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.