താരതമ്യേന ഏറ്റവും കുറവ് അപകടങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള യാത്രാമാർഗമാണ് വിമാനം. എന്നാൽ അപകട സാധ്യതയുള്ള സാഹചര്യത്തിലൂടെ കടന്നുപോകേണ്ടി വന്നാൽ ഒരുപക്ഷെ, യാത്രക്കാരുടേയോ വിമാനത്തിന്റേയോ തുമ്പുപോലും കിട്ടിയെന്ന് വരില്ലെന്നതാണ് മറ്റൊരു വസ്തുത. ഇത്തരത്തിൽ വിമാനം അപ്രത്യക്ഷമായ നിരവധി സംഭവങ്ങൾ ഇതിനോടകം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷെ, ഏവരെയും അത്ഭുതപ്പെടുത്തിയ അവിശ്വസനീയമായ വിമാനാപകടമായിരുന്നു 1988ൽ നടന്നത്.
ചരിത്രത്തിലാദ്യമായി മേൽക്കൂരയില്ലാതെ ഒരു വിമാനം ലാൻഡ് ചെയ്തത് അന്നായിരുന്നു. ഒരിക്കലും രക്ഷപ്പെടില്ലെന്ന് കരുതിയ ഓരോ യാത്രക്കാരും ജീവനോടെ ഭൗമോപരിതലത്തിലെത്തി. ഒരാളൊഴികെ.. ജീവനക്കാരിയായിരുന്ന ക്ലാരബെല്ല ലാൻസിംഗ്. ആകാശത്ത് വച്ച് അപ്രതീക്ഷിതമായി വിമാനത്തിന്റെ മേൽക്കൂര അടർന്നുപോയപ്പോൾ ശക്തമായ കാറ്റുമൂലം പുറത്തേക്ക് തെറിച്ച അവരുടെ പൊടിപോലും പിന്നീട് കണ്ടെത്താനായില്ല. എന്നാൽ ശേഷിക്കുന്ന എല്ലാവർക്കും അന്ന് പുനർജന്മമായിരുന്നു.
അമേരിക്കൻ എയർലൈൻസായ അലോഹയുടെ ബോയിംഗ് 737 എന്ന ജെറ്റ് വിമാനമായിരുന്നു അതിഭയാനകമായ അപകടത്തെ അതിജീവിച്ച് ചരിത്രത്തിലിടം പിടിച്ചത്. 1988 ഏപ്രിൽ 28ന് നടന്ന സംഭവം വ്യോമയാന മേഖല ഇന്നും ഞെട്ടലോടെ രേഖപ്പെടുത്തുന്ന സംഭവമാണ്. ഹവായിലെ ഹിലോയിൽ നിന്ന് ഹോനൊലുലുവിലേക്കായിരുന്നു വിമാനം പുറപ്പെട്ടത്. 89 യാത്രക്കാരും ആറ് ജീവനക്കാരുമുണ്ടായിരുന്നു.
40 മിനിറ്റ് മാത്രമാണ് യാത്രാദൈർഘ്യം. പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ വിമാനത്തിനുള്ളിലെ മർദ്ദം പൊടുന്നിലെ നഷ്ടപ്പെട്ടു. ഇതേസമയം 24,000 അടി മുകളിലൂടെയായിരുന്നു വിമാനം പറന്നിരുന്നത്. മർദ്ദം നഷ്ടപ്പെട്ടതോടെ വിമാനത്തിന്റെ മേൽക്കൂര വലിയൊരു ശബ്ദത്തോടെ അടർന്ന് തെറിച്ചുപോയി. പസഫിക് സമുദ്രത്തിന് മുകളിലൂടെ മേൽക്കൂരയില്ലാതെ വിമാനം സഞ്ചരിച്ചു.
ഇതിനിടെയാണ് ജീവനക്കാരി ക്ലാരബെല്ലയെ നഷ്ടപ്പെട്ടത്. ഇവർ യാത്രക്കാർക്ക് ഭക്ഷണം വിളമ്പുന്നതിനിടെയായിരുന്നു അപകടം. എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയാൻ പോലും പൈലറ്റുമാർക്ക് സമയമെടുത്തു. അതിശക്തമായ കാറ്റിനെ അതിജീവിക്കാൻ ഓരോ യാത്രക്കാരും പാടുപെട്ടു. വിമാനത്തിന്റെ അടർന്നുപോയ ഭാഗങ്ങൾ പലരുടെയും ശരീരത്തിൽ മുറിവുണ്ടാക്കി. ചിലർക്ക് ശ്വാസമെടുക്കാൻ പോലുമായില്ല. തങ്ങളുടെ അന്ത്യനിമിഷങ്ങളെന്ന് ഉറപ്പിച്ച ഓരോ യാത്രക്കാരും അലമുറയിട്ട് കരയാൻ തുടങ്ങി. വിമാനം ലാൻഡ് ചെയ്യാനുള്ള സമയം ലഭിക്കില്ലെന്ന് തിരിച്ചറിഞ്ഞ അവർ സീറ്റ് ബെൽറ്റുകൾ മുറുക്കി ഇരുന്നെങ്കിലും ഭയാനകമായ ആ നിമിഷങ്ങളെ അതിജീവിക്കാൻ വാവിട്ട് നിലവിളിച്ചു.
എന്നാൽ പൈലറ്റുമാരുടെ മികവുകൊണ്ടും ഭാഗ്യം തുണച്ചതിനാലും സുരക്ഷിതമായി അവർ ലാൻഡ് ചെയ്തു. മേൽക്കൂരയില്ലാതെ തന്നെ റൺവേയിൽ വിമാനം പറന്നിറങ്ങി. അപകടം സംഭവിച്ച് 13-ാം മിനിറ്റിൽ അലോഹ എയർലൈൻസ് ലാൻഡ് ചെയ്തു. ഇതേസമയം വിമാനത്തിന്റെ എഞ്ചിനുകളിലൊന്നിൽ തീ പടരാൻ തുടങ്ങിയിരുന്നു.
യാത്രക്കാരെ ഉടൻ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. ഇതിൽ എട്ട് പേർക്ക് അതിഗുരുതരമായി പരിക്കേറ്റിരുന്നു. എന്നാൽ വിമാനത്തിൽ നിന്ന് പുറത്തേക്ക് തെറിച്ച ക്ലാരബെല്ലയെ പലവിധേന അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
Let’s take a moment to remember Aloha Airlines Flight 243.
On April 28th 1988 the roof ripped off the Boeing 737 at 24,000 ft. The chief flight attendant (the only fatality) fell from the plane and debris struck the tail section. Amazingly the pilot still managed to land safely… pic.twitter.com/TAXzlW6KNo— Mothra P.I. (@Hardywolf359) November 17, 2022
സംഭവത്തിന് പിന്നാലെ അപകടത്തെക്കുറിച്ച് വിവിധ ഏജൻസികൾ വിശദമായ അന്വേഷണം നടത്തി. വിമാനത്തിന് ഘടനാപരമായ പ്രശ്നങ്ങളുണ്ടായിരുന്നതായും ഇതുവഴി ഇടത് എഞ്ചിന് തകരാർ സംഭവിച്ചതായും കണ്ടെത്തി. വിമാനത്തിന് 17 വർഷത്തിന്റെ പഴക്കമുണ്ടായിരുന്നു. ശരിയായ വിധം അറ്റകുറ്റപ്പണികൾ ചെയ്യാതിരുന്നതും അപകടത്തിന് കാരണമാണ്.
#OTD in 1988: Aloha Airlines Flight 243, a B-737 with 95 aboard, has a severe explosive decompression over Hawaii (US). Part of the passenger cabin rips open, killing one steward who is ejected from the aircraft. Despite significant damage, crew was able to land jet safely. pic.twitter.com/hfKOxYaMcV
— Air Safety #OTD by Francisco Cunha (@OnDisasters) April 27, 2022