ഇടുക്കി: ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. ചിന്നക്കനാലിലെ 301 കോളനിയിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വീടും വീട്ടുപകരണങ്ങളും പൂർണമായും നശിപ്പിച്ചു. മാസങ്ങൾക്ക് മുമ്പ് ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞ് മുങ്ങി മരിച്ച ഗോപി നാഗന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.
സംഭവ സമയത്ത് വീട്ടിൽ ആളില്ലായിരുന്നു. ചക്കക്കൊമ്പനാണ് വീട് തകർത്തതെന്ന് പ്രദേശവാസികൾ പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി വീട്ടിലുള്ളവർ അടിമാലിക്ക് പോയിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. വീടിന്റെ ഭീത്തി തകർന്ന നിലയിലാണ്. വീടിന് സമീപത്ത് ഉണ്ടായിരുന്ന കൃഷിയും കാട്ടാന നശിപ്പിച്ചു.
പത്തനംതിട്ട സീതത്തോടിലും കാട്ടാനകളുടെ ആക്രമണമുണ്ടായി. കട്ടച്ചിറ സ്വദേശികളായ രഞ്ജു(25) ഉണ്ണി (20) എന്നിവർക്ക് നേരെയാണ് കാട്ടാനകളുടെ ആക്രമണമുണ്ടായത്. ബൈക്കിൽ സഞ്ചരിക്കവെ യുവാക്കൾക്ക് നേരെ കാട്ടാനക്കൂട്ടം പാഞ്ഞടുക്കുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി മണിയാർ-കട്ടച്ചിറ മേഖലയിലാണ് സംഭവം.