ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ തടഞ്ഞ തമിഴ്നാട് സർക്കാരിന്റെ നടപടി റദ്ദാക്കിയ കോടതിക്ക് നന്ദി പറഞ്ഞ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. പ്രധാനമന്ത്രിയുടെ റോഡ് റോഡ് ഷോയ്‌ക്ക് അനുമതി നിഷേധിച്ച ഡിഎംകെ സർക്കാരിന്റെ നീക്കത്തെ ചോദ്യം ചെയ്തുള്ള ഞങ്ങളുടെ ഹർജി പരിഗണിച്ചതിന് മദ്രാസ് ഹൈക്കോടതിയോട് നന്ദി പറയുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
മദ്രാസ് ഹൈക്കോടതിയുടെ ഇന്നത്തെ വിധി ഡിഎംകെയുടെ സ്വേച്ഛാധിപത്യ സർക്കാരിനേറ്റ കനത്ത തിരിച്ചടിയാണ്. ബിജെപിയോട് ജനങ്ങൾക്കിടയിൽ വളർന്നുവരുന്ന അടുപ്പത്തെ നിങ്ങളുടെ നാടകങ്ങൾകൊണ്ട് തകർക്കാൻ സാധിക്കില്ലെന്ന് സ്റ്റാലിനെ ഓർമ്മിപ്പിക്കുന്നുവെന്നും അണ്ണാമലൈ പറഞ്ഞു.
2024 മാർച്ച് 18-ന് കോയമ്പത്തൂരിൽ നിശ്ചയിച്ചിരുന്ന റോഡ് ഷോയ്‌ക്കാണ് അനുമതി നിഷേധിച്ചത്. സർക്കാർ നിർദ്ദേശ പ്രകാരം തമിഴ്നാട് പോലീസാണ് അനുമതി തടഞ്ഞത്. എന്നാൽ ഇത് മദ്രാസ് ഹൈക്കോടതി തള്ളി. തിങ്കളാഴ്ച വൈകിട്ട് നാലിന് മേട്ടുപ്പാളയം റോഡ് ഹൗസിങ് യൂണിറ്റ് ഭാഗത്ത് നിന്നു ആർ.എസ്. പുരംവരെയുള്ള അഞ്ചു കിലോമീറ്ററാണ് റോഡ് ഷോ നടക്കുക. സുരക്ഷാ പ്രതിസന്ധി എന്ന വാദം പറഞ്ഞാണ് സർക്കാരിന്റെ അനുമതി നിഷേധം. എന്നാൽ ഈ വാദങ്ങളെ തള്ളിക്കൊണ്ടാണ് മദ്രാസ് ഹൈക്കോടതി അനുമതി നൽകിയത്.