മോസ്കോ: മോസ്കോയിൽ സംഗീതനിശയ്ക്കിടെയുണ്ടായ ആക്രമണവുമായി യുക്രെയ്ന് യാതൊരു ബന്ധവുമില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്കിയുടെ ഉപദേഷ്ടാവ് മൈഖൈലോ പോഡോലിയാക്. റഷ്യയുടെ സൈന്യവും ഒരു രാജ്യമെന്ന നിലയിലും റഷ്യയുമായി യുദ്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. യുദ്ധക്കളത്തിൽ തീർക്കേണ്ടത് ആ രീതിയിൽ തന്നെ തീരുമാനിക്കപ്പെടുമെന്നും പോഡോലിയാക് പറഞ്ഞു.
മോസ്കോയിൽ നടന്ന ഭീകരാക്രമണത്തെ അമേരിക്കയും ഫ്രാൻസും അപലപിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ആക്രമണത്തിന് ഇരകളായവരോടും അവരുടെ പ്രിയപ്പെട്ടവരോടും ഐക്യദാർഢ്യം അറിയിക്കുകയാണെന്നും മാക്രോൺ പറഞ്ഞു.
ഭീകരാക്രമത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്ന് വൈറ്റ് ഹൗസും അറിയിച്ചു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്ന് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു. ” അങ്ങേയറ്റം പൈശാചികമായ ആക്രമണമാണ് നടന്നിരിക്കുന്നത്. യുക്രെയ്ന് ഈ ആക്രമണത്തിൽ പങ്കുണ്ടെന്ന തരത്തിലുള്ള യാതൊരു വിധ സൂചനയും ലഭിച്ചിട്ടില്ല. മോസ്കോയിൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയാണ്. ആക്രമണസ്ഥലത്ത് നിന്ന് പുറത്ത് വന്ന ദൃശ്യങ്ങൾ അങ്ങേയറ്റം ഭയപ്പെടുത്തുന്നതാണ്. ഈ സമയം ഞങ്ങളുടെ പ്രാർത്ഥനകൾ ഇരകളായവർക്കും അവരുടെ കുടുംബത്തോടും ഒപ്പമാണെന്നും” ജോൺ കിർബി പറയുന്നു.