ന്യൂഡൽഹി: കർണാടക മുൻ മന്ത്രി ജനാർദ്ധന റെഡ്ഡി വീണ്ടും ബിജെപിയിലേക്ക്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി ജനാർദ്ധന റെഡ്ഡി കൂടിക്കാഴ്ച നടത്തി. നാളെ ഔദ്യോഗികമായി ബിജെപിയിൽ ചേരുമെന്ന് ബിജെപി കേന്ദ്ര നേതൃത്വം അറിയിച്ചു.
ബെല്ലാരി ലോക്സഭ സിറ്റിൽ ജനാർദ്ധന റെഡ്ഡി മത്സരിക്കും. തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് നടക്കുന്ന ചടങ്ങിലാണ് ഔദ്യോഗികമായി ബിജെപിയുടെ അംഗത്വം സ്വീകരിക്കുന്നത്. മൂന്നാം തവണയും നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രിയാകുമെന്നും കെആർപിപിയിലെ തന്റെ അനുയായികളുമായി ആലോചിച്ച ശേഷമാണ് തീരുമാനമെടുത്തതെന്നും റെഡ്ഡി മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
അമിത് ഷാ, മുൻ മന്ത്രി ഗോവിന്ദ് കർജോൾ തുടങ്ങിയ മുതിർന്ന നേതാക്കളുമായും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് റെഡ്ഡി തന്റെ തീരുമാനം പ്രഖ്യാപിച്ചത്. ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിലെ മന്ത്രിയായിരുന്നു ജനാർദ്ധന റെഡി. 2022-ൽ ബിജെപി വിട്ട റെഡ്ഡി കർണാടക രാജ്യ പ്രഗതി പക്ഷ (കെആർപിപി) എന്ന പാർട്ടി രൂപീകരിക്കുകയായിരുന്നു.