ന്യൂഡൽഹി: ഇഡി കസ്റ്റഡിയിലിരിക്കവേ രണ്ടാമത്തെ ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ രൂക്ഷമായി വിമർശിച്ച് ബിജെപി. അറസ്റ്റ് ചെയ്തിട്ടും മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനുള്ള നീക്കം കെജ്രിവാളിന്റെ അത്യാഗ്രഹമാണ് പ്രകടമാക്കുന്നതെന്ന് ബിജെപി നേതാവ് ഹർഷവർദ്ധൻ വ്യക്തമാക്കി. അരക്ഷിതാവസ്ഥ കാരണം കസേര ഉപേക്ഷിക്കാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്ക് ജയിലിൽ നിന്ന് യാതൊരുവിധ നിർദ്ദേശവും നൽകാൻ കഴിയില്ലെന്ന് ബിജെപി നേതാവ് മഞ്ജീന്ദർ സിംഗ് സിർസ പറഞ്ഞു. മുഖ്യമന്ത്രി വെറും നാടകം കളിക്കുകയാണ്. അദ്ദേഹത്തിനെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മദ്യ കുംഭകോണത്തിലെ രാജാവാണ് കെജ്രിവാൾ. അഴിമതി ആരോപണങ്ങൾ നേരിടുന്നവർ രാജിവയ്ക്കണമെന്ന് അരവിന്ദ് കെജ്രിവാൾ പറയാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹം രാജിവെക്കുന്നില്ലെന്നും സിർസ പറഞ്ഞു.
കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ ഡൽഹിയെ കലാപഭൂമിയാക്കാനുള്ള ശ്രമത്തിലാണ് എഎപി. പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷന് പുറത്താണ് പ്രതിഷേധം കനക്കുന്നത്. പ്രതിഷേധിച്ച പഞ്ചാബ് മന്ത്രി ഹർജോത് സിംഗ് ബെയിൻസ് ഉൾപ്പടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധക്കാരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. സ്ഥലത്ത് നിരോധാനാജ്ഞ പ്രഖ്യാപിച്ചു.