റൺമഴ പെയ്തിറങ്ങിയ മത്സരത്തിൽ ഹൈദരാബാദിന് മുന്നിൽ കാലിടറി വീണ് മുംബൈ ഇന്ത്യൻസ്. സൺറൈസേഴ്സ് ഉയർത്തിയ റെക്കോർഡ് വിജയലക്ഷ്യത്തിന് മുന്നിൽ പതറാതെ ബാറ്റേന്തിയ മുംബൈക്ക് തിരിച്ചടിയായത് മദ്ധ്യ ഓവറുകളിലെ മെല്ലെപ്പോക്ക്. 277 റൺസ് പിന്തുടർന്ന മുംബൈക്ക് നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 246 റൺസ് എടുക്കാനാണ് സാധിച്ചത്. 31 റൺസിനായിരുന്നു ഹൈദരാബാദിന്റെ സീസണിലെ ആദ്യ ജയം.
ഒപ്പണർമാരായ ഇഷാൻ കിഷനും (13 പന്തിൽ 34) രോഹിത് (12 പന്തിൽ 26) മികച്ച തുടക്കമാണ് നൽകിയത്. ഇഷാനെ വീഴ്‌ത്തി ഷഹബാസ് അഹമ്മദാണ് ആദ്യ പ്രഹരമേൽപ്പിച്ചത്. പിന്നാലെ രോഹിത്തിനെ ഹൈദരാബാദ് നായകൻ കമ്മിൻസും വീഴ്‌ത്തി. എന്നാൽ പിന്നീട് ക്രീസിൽ ഒരുമിച്ച നമൻ ധിറും തിലക് വർമ്മയും ചേർന്ന് സ്കോറിംഗിന്റെ ഗിയർമാറ്റി മുംബൈക്ക് പ്രതീക്ഷ നൽകി. എന്നാൽ പത്താം ഓവറിലെ നാലാം പന്തിൽ 14 പന്തിൽ 30 റൺസെടുത്ത ധിറിനെ വീഴ്‌ത്തി ഉനാദ്ഘട്ട് കൂട്ടുകെട്ട് പൊളിച്ചു. തിലകുമായി ചേർന്ന് 84 റൺസാണ് ഇവർ ചേർത്തത്.
പിന്നീടെത്തിയ ഹാർദിക് പാണ്ഡ്യ ഇഴഞ്ഞതോടെ മുംബൈയുടെ അവസാന പ്രതീക്ഷയും അസ്തമിക്കുകയായിരുന്നു. 24 പന്തിൽ 20 റൺസാണ് ക്യാപ്റ്റൻ നേടിയത്. 34 പന്തിൽ 64 റൺസെടുത്ത തിലകും മടങ്ങിയതോടെ മുംബൈ പൂർണമായും തോൽവി മുന്നിൽ കണ്ടു. ടിം ഡേവിഡ് (42), ഇംപാക്ട് പ്ലെയറായി ക്രീസിലെത്തിയ റൊമാരിയോ ഷെപ്പേർഡ് (15) എന്നിവർക്ക് തോൽവി ഭാരം കുറയ്‌ക്കാനായി. ഹൈദരാബാദിനായി ജയ്‌ദേവ് ഉനദ്ഘട്, നായകൻ പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.