രണ്ടുമത്സരങ്ങൾ തോറ്റ മുംബൈ ക്യാമ്പിൽ നിന്ന് ശുഭ വാർത്തകളല്ല പുറത്തുവരുന്നത്. താരങ്ങൾ പരസ്പരം ചേരിപോരിലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ദേശീയ-പ്രാദേശിക മാദ്ധ്യമങ്ങളും ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നുണ്ട്. ടീമിൽ രോഹിത് പക്ഷവും പാണ്ഡ്യ പക്ഷവും ഉടലെടുത്തെന്നാണ് റിപ്പോർട്ട്. ജസ്പ്രിത് ബുമ്ര,സൂര്യകുമാർ യാദവ്,തിലക് വർമ്മ എന്നിവരടക്കമുള്ളവർ രോഹിത് പക്ഷത്തും ഇഷാൻ കിഷൻ അടക്കമുള്ള കുറച്ചുപേർ പാണ്ഡ്യ പക്ഷത്തുമെന്നാണ് റിപ്പോർട്ടുകൾ. രണ്ടാമത്തെ തോൽവിയോടെ ചേരിപ്പോര് കലശലായെന്നും മാദ്ധ്യമങ്ങൾ അടിവരയിടുന്നു.
ഹാർദിക്കിന്റെ ക്യാപ്റ്റൻ സിയിൽ രോഹിത് ശർമ്മ അതൃപ്തിയിലാണ്. ഇത് ഗ്രൗണ്ടിൽ തന്നെ താരം പ്രകടമാക്കിയിരുന്നു. പാണ്ഡ്യയുടെ പല തീരുമാനങ്ങളും തിരിച്ചടിയാവുന്നതിൽ ടീമിലെ ഒരുപറ്റം താരങ്ങളും ദേഷ്യത്തിലെന്നാണ് സൂചന. ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ ഹാർദിക്കിന്റെ പല തീരുമാനങ്ങളും പാളിപ്പോയിരുന്നു.
ബാറ്റിംഗിലും ശോഭിക്കാതിരുന്ന താരത്തിനെതിരെ ആരാധകരും തിരിഞ്ഞിരുന്നു. വലിയ തോതിലുള്ള വിമർശനമാണ് മുംബൈ ക്യാപ്റ്റൻ നേരിടുന്നത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണ് മുംബൈ ഇന്നലെ വഴങ്ങിയത്. 277 റൺസാണ് ഹൈദരാബാദ് അടിച്ചുകൂട്ടിയത് മുംബൈ 31 റൺസിന് തേൽക്കുകയായിരുന്നു.