കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തൃണമൂൽ കോൺഗ്രസ് നേതാവ് പിയൂഷ് പാണ്ഡ നടത്തിയ വിവാദ പരാമർശത്തിൽ നടപടിയെടുക്കണമെന്ന ആവശ്യവുമായി ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി. പിയൂഷ് പാണ്ഡെയുടെ പരാമർശങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കണമെന്നും, ഇയാൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് സുവേന്ദു അധികാരി ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണ് പിയൂഷ് പാണ്ഡെ നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അയോദ്ധ്യ രാമക്ഷേത്ര ഉദ്ഘാടനം പരാമർശിച്ചാണ് പ്രധാനമന്ത്രിക്കെതിരെ പിയൂഷ് പാണ്ഡെ ജാതി അധിക്ഷേപം നടത്തിയത്. പ്രധാനമന്ത്രിയുടെ ജാതി ഉൾപ്പെടെ പരാമർശിച്ചാണ് ഇയാൾ വിമർശനം ഉന്നയിച്ചത്. ബ്രാഹ്മണരെ ക്ഷേത്രം തുറക്കാൻ ക്ഷണിക്കാതെ അഹങ്കാരിയായ മോദി ക്ഷേത്രം ഉദ്ഘാടനം നിർവഹിച്ചുവെന്നും ഇയാൾ പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടേത് താഴ്ന്ന ജാതിയാണെന്ന തരത്തിലായിരുന്നു പിയൂഷ് പാണ്ഡെയുടെ പരാമർശം.
സംഭവത്തിന് പിന്നാലെ ബിജെപി നേതാക്കൾ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. തൃണമൂൽ കോൺഗ്രസിന്റെ ജാതിവാദ ചിന്തകളാണ് ഇവിടെ തുറന്നുകാട്ടപ്പെട്ടതെന്ന് ബിജെപി എംഎൽഎ ശങ്കർ ഘോഷ് പറഞ്ഞു. ” വനവാസി വിഭാഗത്തിൽ നിന്നുള്ളവർക്കൊപ്പം നൃത്തം ചെയ്യാൻ മമത ബാനർജി കയ്യുറകൾ ധരിച്ചാണ് എത്തിയത്. ബിഷ്ണുപൂരിലെ തൃണമൂൽ സ്ഥാനാർത്ഥി സുജാത മൊണ്ടൽ, പിന്നാക്ക സമുദായങ്ങളിൽ നിന്നുള്ളവരെ ഭിക്ഷാടകർ എന്ന് വിളിച്ചാണ് അധിക്ഷേപിച്ചത്.
രാഷ്ട്രപതി ദ്രൗപദി മുർമി അധികാരമേറ്റപ്പോൾ അങ്ങേയറ്റം അധിക്ഷേപകരമായ വാക്കുകളാണ് സംസ്ഥാന മന്ത്രി അഖിൽ ഗിരി ഉപയോഗിച്ചത്. ജാതി പറഞ്ഞാണ് രാഷ്ട്രപതിയെ ഇയാൾ അധിക്ഷേപിച്ചത്. ഇതിനെല്ലാം ഒരൊറ്റ കാരണം മാത്രമാണുള്ളത്. കാരണം ഇതാണ് തൃണമൂലിന്റെ സംസ്കാരം. പിന്നാക്ക സമുദായത്തിൽ നിന്നുള്ളവരെ അംഗീകരിക്കാൻ തയ്യാറാകാത്ത മനോഭാവമാണ് ഇക്കൂട്ടർക്കുള്ളതെന്നും” ശങ്കർ ഘോഷ് പറഞ്ഞു.