തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷനെന്ന നിലയിൽ തന്റെ രണ്ടാമത്തെ ടേം വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും, എന്നാൽ പാർട്ടി നേതൃത്വവും പ്രവർത്തകരും വലിയ പിന്തുണയും വിശ്വാസവും തന്നിൽ അർപ്പിച്ചുവെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇൻഡോ ഏഷ്യൻ ന്യൂസ് സർവ്വീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.” രണ്ടാം ടേമിൽ പാർട്ടിയുടെ അടിത്തറ ശക്തമാക്കുന്നതിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചു. താഴേത്തട്ടിലുള്ള പ്രവർത്തനങ്ങളിലാണ് ഇതിന്റെ ഭാഗമായി ശ്രദ്ധ കേന്ദ്രീകരിച്ചത്. ജനങ്ങളുമായി പരമാവധി അടുത്തിടപഴകാൻ ശ്രമിച്ചു. ബിജെപിയുടെ വികസന മുന്നേറ്റത്തെ കുറിച്ചും വിവിധ പദ്ധതികളെ കുറിച്ചുമെല്ലാം ജനങ്ങളെ ബോധവത്കരിക്കാനായി വിവിധ പ്രചാരണ പരിപാടികളാണ് സംഘടിപ്പിച്ചത്. ഇവയെല്ലാം വിജയകരമായി തന്നെ പൂർത്തിയാക്കാൻ സാധിച്ചു.
വലിയ പ്രതിബന്ധങ്ങളും വെല്ലുവിളികളും ഈ സ്ഥാനത്ത് ഇരുന്നപ്പോൾ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ പ്രവർത്തകരുടെ പിന്തുണയോടെ മാത്രമാണ് ഇതിനെയെല്ലാം മറികടക്കാനായത്. സംസ്ഥാനത്ത് ബിജെപിക്ക് വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട് എന്നത് യാഥാർത്ഥ്യമാണ്. ഈ നേട്ടങ്ങളിൽ ഞങ്ങളും അഭിമാനിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ ബിജെപി അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിക്കുമെന്ന്് വിശ്വാസമുണ്ട്. കേരളത്തിലെ ജനങ്ങളെ സേവിക്കാനായി ലഭിച്ച ഈ അവസരത്തിന് എന്നും നന്ദിയുള്ളവനായിരിക്കും. ഈ ജോലി തുടരാനും സംസ്ഥാനത്തിന്റെ ഭാവിയ്ക്കും വളർച്ചയ്ക്കും വേണ്ടി പ്രവർത്തിക്കാനും പ്രതിജ്ഞാബദ്ധനാണ്.
രണ്ടാമതും സംസ്ഥാനത്ത് പാർട്ടി നേതൃസ്ഥാനത്ത് എത്തി എന്നത് വലിയ അനുഭവമായിരുന്നു. ഒരു സാധാരണ കർഷക കുടുംബത്തിൽ നിന്നാണ് ഈ ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷൻ എന്ന പദവിയിലേക്ക് എത്തുന്നത്. എബിവിപിയിലൂടെയാണ് രാഷ്ട്രീയ ജീവിതത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. എബിവിപിയിൽ നിന്ന് കൊണ്ട് തന്നെ സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായി. ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കി അവർക്കായി പ്രവർത്തിക്കാൻ ഈ കാലയളവിൽ സാധിച്ചിട്ടുണ്ട്.
പിന്നീട് വയനാട്ടിൽ ബിജെപി യുവമോർച്ചാ ജില്ലാ പ്രസിഡന്റ് ആയി ചുമതലയേറ്റു. കേരളത്തിൽ പാർട്ടി വിപുലീകരിക്കാനുള്ള ചുമതലയാണ് ഉണ്ടായിരുന്നത്. സമൂഹത്തിന്റെ നാനാവിഭാഗങ്ങളിൽ പെട്ട വ്യക്തികളുമായി ഇടപഴകാനും പാർട്ടി സന്ദേശം പ്രചരിപ്പിക്കാനും അക്ഷീണം പ്രയത്നിച്ചു. ഈ കഠിനാധ്വാനത്തിന്റെ ഫലമായിട്ടാണ് 2020ൽ ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷൻ എന്ന സ്ഥാനത്തേക്ക് എത്തുന്നത്. അന്ന് മുതൽ കേരളത്തിലെ പാർട്ടിയേയും ജനങ്ങളേയും അങ്ങേയറ്റം പ്രതിബദ്ധതയോടെയാണ് സേവിക്കുന്നത്. ഉയർച്ച താഴ്ച്ചകളിലൂടെയുള്ള യാത്രയിൽ ജനങ്ങളിൽ നിന്ന് ലഭിച്ച പിന്തുണ വിലമതിക്കാനാകാത്തതാണ്.
സംസ്ഥാന അദ്ധ്യക്ഷൻ എന്ന നിലയിൽ സംസ്ഥാനത്തുടനീളം സഞ്ചരിച്ചിട്ടുണ്ട്. ജനങ്ങളെ കണ്ടും അവരുടെ പ്രശ്നങ്ങൾ മനസിലാക്കിയും സംസ്ഥാനത്തിന്റെ വികസനത്തിനായി പ്രവർത്തിച്ചിട്ടുണ്ട്. എല്ലാവർക്കും മെച്ചപ്പെട്ടതും സമൃദ്ധവുമായ കേരളം സൃഷ്ടിക്കുക എന്നതാണ് ബിജെപി നേതൃത്വം ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യത്തിനായി തുടർന്നും പ്രവർത്തിക്കും. ഈ യാത്രയിൽ വിലപ്പെട്ട നിരവധി പാഠങ്ങൾ പഠിച്ചു. ഓരോ അനുഭവത്തിനും എന്നും നന്ദിയുള്ളവനായിരിക്കും, വരും വർഷങ്ങളിലും ഇതേ അർപ്പണബോധത്തോട് കൂടി തന്നെ പ്രവർത്തിക്കും.
വയനാട്ടിൽ നിന്ന് മത്സരിക്കുമ്പോൾ തന്നെ വോട്ടർമാരെ കാണാനും പ്രചാരണത്തിനും കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കും. പാർട്ടിയുമായി ബന്ധപ്പെട്ട് കൂടുതൽ യാത്രകൾ ചെയ്യേണ്ടി വന്നേക്കാം. എന്നിരുന്നാൽ പോലും സംസ്ഥാന അദ്ധ്യക്ഷൻ എന്ന നിലയിലും സ്ഥാനാർത്ഥി എന്ന നിലയിലും ഉത്തരവാദിത്വങ്ങൾ പൂർണ ബോധ്യത്തോടെ തന്നെ പൂർത്തിയാക്കാൻ ശ്രമിക്കുമെന്നും” കെ.സുരേന്ദ്രൻ വ്യക്തമാക്കി