വളയിട്ട കരങ്ങൾക്ക് ഒന്നും സാധിക്കില്ല, ജീവിതത്തിൽ എങ്ങുമെത്തില്ല എന്ന് തുടങ്ങിയ പറച്ചിലുകളുടെ കാലം കഴിഞ്ഞുവെന്ന് കഴിഞ്ഞ പത്ത് വർഷമായി ഇന്ത്യ തെളിയിക്കുകയാണ്. ഇന്ത്യൻ സ്ത്രീകൾ ഇന്ന് ബിസിനസ് ലോകത്ത് തിളങ്ങുകയാണ്. സംരംഭകരായും കോടീശ്വരന്മാരായും അവർ ശ്രദ്ധാ കേന്ദ്രമാകുകയാണ്. ലോകത്തിന് സമ്പന്നരെ സമ്മാനിക്കുന്നതിൽ ഭാരതം കുതിക്കുകയാണ്.
ഇത്തവണ ലോക ശതകോടീശ്വരന്മാരുടെ പട്ടികയിൽ 200 ഇന്ത്യക്കാരാണ് ഇടം പിടിച്ചത്. 2023-ൽ ഇത് 169 ആയിരുന്നു. 954 ബില്യൺ ഡോളറാണ് ഇവരുടെ ആകെ സമ്പത്ത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 41 ശതമാനത്തിന്റെ വർദ്ധനവ്. ഫോബ്സ് പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ സ്ത്രീകളെ പരിചയപ്പെടാം.
സാവിത്രി ജിൻഡാൽ, 35.5 ബില്യൺ ഡോളർ ആസ്തി
ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീ എന്ന പദവി സാവിത്രി ജിൻഡാലിന്റെ പേരിലാണ്. 35.5 ബില്യൺ ഡോളറാണ് ഇവരുടെ ആസ്തി. ഇന്ത്യയുടെ വ്യാവസായിക മേഖലയിലെ സ്ത്രീ ശാക്തീകരണത്തിന്റെ ഉത്തമ ഉദാഹരണമാണ് സാവിത്രി ജിൻഡാൽ. സ്റ്റീൽ, പവർ, സിമൻ്റ് തുടങ്ങിയവയുടെ വിൽപന നടത്തുന്ന ജിൻഡാൽ ഗ്രൂപ്പിന്റെ ചെയർപേഴ്‌സണാണ് അവർ.
രേഖ ജുൻജുൻവാല, 8.5 ബില്യൺ ഡോളർ ആസ്തി
നിക്ഷേപകൻ രാകേഷ് ജുൻജുൻവാലയുടെ പത്നിയാണ് രേഖ ജുൻജുൻവാല. ഭർത്താവിന്റെ നിക്ഷേപ പാഠങ്ങൾ ഉൾക്കൊണ്ട് 8.5 ബില്യൺ ഡോളർ ആസ്തിയുമായി പട്ടികയിൽ രണ്ടാമതാണ്.
വിനോദ് റായ് ഗുപ്ത, അഞ്ച് ബില്യൺ ഡോളർ ആസ്തി
ഇലക്ട്രിക്കൽ, ഗൃഹോപകരണങ്ങൾക്ക് പേരുകേട്ട പ്രമുഖ കമ്പനിയായ ഹാവെൽസ് ഇന്ത്യയുടെ തിളക്കമാർന്ന മുഖമാണ് വിനോദ് റായ് ഗുപ്ത. ഹാവെൽസ് ഇന്ത്യയിൽ പ്രശസ്തിയാർജ്ജിക്കുന്നതിൽ ഇവർ സുപ്രധാന പങ്ക് വഹിച്ചു.
രേണുക ജഗ്തിയാനി, 4.8 ബില്യൺ ഡോളർ ആസ്തി
ദുബായിൽ ജഗ്തിയാനി സ്ഥാപിച്ച ബഹുരാഷ്‌ട്ര ഉപഭോക്തൃ കമ്പനിയായ ലാൻഡ്‌മാർക്ക് ഗ്രൂപ്പിന്റെ ചെയർപേഴ്‌സണും സിഇഒയുമാണ് രേണുക ജഗ്തിയാനി. ഇവർക്ക് കീഴിൽ ഏകദേശം അരലക്ഷത്തോളം പേരാണ് തൊഴിലെടുക്കുന്നത്.
സ്മിത ക്രിഷ്ണ, 3.8 ബില്യൺ ഡോളർ ആസ്തി
പ്രമുഖ കമ്പനിയായ ഗോദ്റെജ് കുടുംബാംഗമാണ് സ്മിത. ഗോദ്റെജ് കുടുംബത്തിന്റെ ആസ്തികളിൽ 20 ശതമാനം ഓഹരിയും സ്മിതയുടെ പേരിലാണ്.