ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയായ ബിജെപി ഇന്ന് 44-ാം സ്ഥാപക ദിനത്തിന്റെ നിറവിലാണ്. ഈ സുദിനത്തിൽ ബിജെപി പ്രവർത്തകർക്ക് ആശംസകൾ അറിയിക്കുകയാണ് ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. അഞ്ചോളം തലമുറകളായാണ് ബിജെപി ഇന്ന് കാണുന്ന തലത്തിലേക്ക് വളർന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഭാരതീയ ജനസംഘം എന്ന ബിജെപിയുടെ ആദ്യരൂപം മുതൽക്കേ ദേശീയതയെ ഉയർത്തിപ്പിടിച്ചു. പതിറ്റാണ്ടുകളോളം, തലമുറകളോളം മുറുകെ പിടിച്ച അർപ്പണബോധവും സഹകരണവും കഠിനാധ്വാനവും തപസും ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയാക്കി ബിജെപിയെ മാറ്റി. പ്രധാനമന്ത്രിയുടെ നേതൃത്വത്തിന് കീഴിൽ ബിജെപി വളർച്ചയും ശക്തിയും പ്രാപിക്കുകയാണെന്നും
ജെപി നദ്ദ പറഞ്ഞു. സ്ഥാപക ദിനത്തിൽ പാർട്ടി ആസ്ഥാനത്ത് പതാക ഉയർത്തി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
During the flag hoisting on the occasion of BJP Foundation Day at BJP HQ in New Delhi. https://t.co/45OI4dNQVh
— Jagat Prakash Nadda (Modi Ka Parivar) (@JPNadda) April 6, 2024
ജനസംഘ പ്രവർത്തന കാലം മുതൽക്കേ ബിജെപി മുന്നോട്ട് വയ്‌ക്കുന്ന ആശയമാണ് ‘സബ്കാ സാത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്’ എന്നത്. ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന കോടിക്കണക്കിന് പ്രവർത്തകർക്ക് ആശംസകൾ അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഓരോ പ്രവർത്തകരും വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് ശക്തി പകരണമെന്നും നദ്ദ ആവശ്യപ്പെട്ടു. എൻഡിഎ 400 സീറ്റ് നേടുമെന്ന അഭിലാഷത്തെ യാഥാർത്ഥ്യമാക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
1980 ഏപ്രിൽ ആറിനാണ് ബിജെപി എന്ന പേരിൽ രാഷ്‌ട്രീയ പാർട്ടി രൂപീകരിക്കുന്നത്. പാർട്ടിയുടെ ആദ്യ രൂപമായ ബിജെഎസ് എന്ന ഭാരതീയ ജനസംഘം 1951-ൽ തന്നെ രൂപീകൃതമായിരുന്നു. ഹിന്ദുത്വവും സംസ്‌കാര സംരക്ഷണം എന്ന മുദ്രാവാക്യമുയര്‍ത്തി രൂപീകരിച്ച ജനസംഘത്തിന് ആര്‍എസ്എസിന്റെ പിന്തുണയും ഉണ്ടായിരുന്നു. 1977-ലാണ് മൊറാർജി ദോശായിയെ പ്രധാനമന്ത്രിയാക്കി ജനതാ പാർട്ടി സർക്കാർ രൂപീകരിക്കുന്നത്. എന്നാൽ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ ഭരണം നഷ്ടപ്പെടുന്നതിന് കാരണമായി.
1980-ൽ മൊറാർജി ദോശായി രാജി വച്ചു. അതേ വർഷം തന്നെ ജനതാ പാർട്ടി പിരിച്ചുവിട്ടു. സമാന ചിന്താഗതിക്കാരായ നേതാക്കൾ ഏപ്രിൽ ആറിന് ഭാരതീയ ജനതാ പാർട്ടി എന്ന ബിജെപി രൂപീകരിച്ചു. സമാനതകളില്ലാത്ത വളർച്ചയാണ് ബിജെപി പിന്നീട് കൈവരിച്ചത്. പ്രധാനമന്ത്രിക്ക് കീഴിൽ പത്ത് വർഷമായി അഭൂതപൂർവ്വമായ വളർച്ചയാണ് പാർട്ടിക്കുണ്ടായത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 303 സീറ്റ് നേടിയ ബിജെപി ഇത്തവണ 400 സീറ്റ് നേടുമെന്ന ഉറപ്പാണ് നൽകുന്നത്, മോദിയിൽ രാജ്യം അത്രമാത്രം വിശ്വാസം അർപ്പിക്കുന്നുവെന്നതിന് തെളിവാണ് ഈ ഉറപ്പ്.