വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ സിബിഐ മാതാപിതാക്കളുടെ മൊഴിയെടുക്കും. ഇതിനായി സിദ്ധാർത്ഥിന്റെ കുടുംബത്തോട് ചൊവ്വാഴ്ച വയനാട്ടിലെത്താൻ സിബിഐ നിർദേശം നൽകി. ഡൽഹിയിൽ നിന്നെത്തിയ സിബിഐ ഉദ്യോഗസ്ഥരാണ് സിദ്ധാർത്ഥിന്റെ മരണം അന്വേഷിക്കുന്നത്.
ഇന്ന് വയനാട്ടിലെത്തിയ സിബിഐ ഉദ്യോഗസ്ഥർ കൽപ്പറ്റ ഡിവൈഎസ്പിയുമായി കൂടിക്കാഴ്ച നടത്തുകയും കേസുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങൾ കൈമാറുകയും ചെയ്തു.
സിദ്ധാർത്ഥിന്റെ മരണം സിബിഐയ്‌ക്ക് കൈമാറാൻ കേന്ദ്രസർക്കാർ ഉത്തരവിടണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. കേസ് വൈകുന്ന ഓരോ സമയവും കുറ്റവാളിക്ക് രക്ഷപ്പെടാനുള്ള പഴുതുണ്ടാക്കുകയാണെന്നും ഇത് പ്രോത്സാഹിപ്പിക്കരുതെന്നും സംസ്ഥാനസർക്കാരിനെ കോടതി വിമർശിച്ചു. ഇതിനുപിന്നാലെയാണ് സിബിഐ അന്വേഷണത്തിന് വിജ്ഞാപനമിറങ്ങിയത്.
അതേസമയം കഴിഞ്ഞ ദിവസം സിദ്ധാർത്ഥിനെ ആൾക്കൂട്ട വിചാരണയ്‌ക്ക് വിധേയമാക്കിയ കോളേജ് ഹോസ്റ്റലിൽ പിതാവ് ജയപ്രകാശ് സന്ദർശനം നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പൊലീസ് കണ്ടെത്താത്ത കൂടുതൽ തെളിവുകൾ സിബിഐയ്‌ക്ക് കൈമാറുമെന്ന് സിദ്ധാർത്ഥിന്റെ പിതാവ് പറഞ്ഞു.
സിബിഐക്ക് എല്ലാ സഹായങ്ങളും നൽകണമെന്ന് സംസ്ഥാന സർക്കാർ ഡിജിപിക്ക് നിർദേശം നൽകിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരെയും വാഹനങ്ങളും ഉറപ്പാക്കണമെന്നും ഇന്റലിജൻസ്, ഫോറൻസിക് സംഘത്തിന്റെയും സേവനം ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. ഇത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തരവകുപ്പ് പുറത്തിറക്കിയിരുന്നു.