കൊൽക്കത്ത: ബംഗാളിലെ ഭൂപതിനഗർ സ്ഫോടനക്കേസിൽ അന്വേഷണം നടത്താനെത്തിയ എൻഐഎ സംഘത്തിന് നേരെ ആൾക്കൂട്ട ആക്രമണം. കേസുമായി ബന്ധപ്പെട്ട് നരുബിലയിലെ ചില വീടുകളിൽ റെയ്ഡ് നടത്താനും അക്രമികളെന്ന് തിരിച്ചറിഞ്ഞവരെ അറസ്റ്റ് ചെയ്യുന്നതിനും വേണ്ടിയാണ് അന്വേഷണസംഘം സ്ഥലത്തെത്തിയത്. എന്നാൽ ഇവിടെ എത്തിയ തങ്ങളെ ആൾക്കൂട്ടം ആക്രമിക്കുകയായിരുന്നുവെന്നും, മറിച്ചുള്ള തൃണമൂൽ കോൺഗ്രസ് ആരോപണം തെറ്റാണെന്നും അധികൃതർ വ്യക്തമാക്കി.
എൻഐഎ സംഘം പ്രദേശത്തെ ജനങ്ങളെ ആക്രമിച്ചുവെന്നായിരുന്നു തൃണമൂലിന്റെ ആരോപണം. എന്നാൽ ഇത് നിഷേധിച്ച് കൊണ്ട് എൻഐഎ കുറിപ്പ് പുറത്തിറക്കുകയായിരുന്നു. 2022 ഡിസംബറിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധമുള്ള രണ്ട് പേരെ അറസ്റ്റ് ചെയ്യുന്നതിനായി എത്തിയപ്പോഴാണ് ആൾക്കൂട്ടം യാതൊരു പ്രകോപനവും ഇല്ലാതെ ആക്രമണം നടത്തിയതെന്ന് അന്വേഷണസംഘം ചൂണ്ടിക്കാണിച്ചു.
ആൾക്കൂട്ട ആക്രമണത്തിൽ ഒരു എൻഐഎ ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും അന്വേഷണസംഘം എത്തിയ വാഹനം അക്രമികൾ നശിപ്പിക്കുകയും ചെയ്തിരുന്നു. ശനിയാഴ്ചയായിരുന്നു സംഭവം. എന്നാൽ അക്രമികളെ പിടികൂടാനെത്തിയ സംഘത്തിന് നേരെ ദുരുദ്ദേശപരമായ ആരോപണങ്ങൾ ഉന്നയിച്ചത് നിർഭാഗ്യകരമാണെന്നും, തങ്ങളുടെ പ്രവർത്തനങ്ങൾ സത്യസന്ധവും നിയമാസൃതവുമാണെന്നും എൻഐഎ വ്യക്തമാക്കി.
നിയമപരമായ കൃത്യനിർവഹണം തടസ്സപ്പെടുത്താനുള്ള ശ്രമമാണ് ആൾക്കൂട്ടത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് കുറ്റക്കാരെന്ന് കണ്ടെത്തിയവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ സമീപത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഉദ്യോഗസ്ഥർക്ക് നേരെ ആൾക്കൂട്ട ആക്രമണം ഉണ്ടാകുന്നതെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു. അക്രമികൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ നരിബുലയിലെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.