ഇസ്ലാമബാദ്: പൊലീസുകാരെ തല്ലിചതച്ച് പാകിസ്താൻ പട്ടാളം. പഞ്ചാബ് പ്രവിശ്യയിലെ ഭവൽനഗറിലാണ് സംഭവം. പാക് സൈനികർ പൊലീസുകാരെ പഞ്ഞിക്കിടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
ഈദ് നമസ്കാരത്തിന് ശേഷം ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് ആക്രമണമുണ്ടായത്. ഏഴോ എട്ടോ വാഹനങ്ങളിലായി എത്തിയ 50 ഓളം സൈനികരുടെ സംഘം സ്റ്റേഷനിലേക്ക് അതിക്രമിച്ചുകയറിയാണ് പൊലീസുകാരെ മർദ്ദിച്ച് അവശരാക്കിയത്. റൈഫിൾ കുറ്റികളും വടികളും ഉപയോഗിച്ചായിരുന്നു അടി. സ്റ്റേഷൻ എസ്എച്ച്ഒയെയും സ്റ്റേഷൻ ഇൻചാർജിനെ പോലും സൈന്യം വെറുതെവിട്ടില്ല.
ആക്രമണത്തിൽ നിരവധി പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റു. ആയുധം കണ്ടുകെട്ടിയതുമായി ബന്ധപ്പെട്ട തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചതെന്നാണ് വിവരം. സേനകൾ തമ്മിൽ ഏറ്റുമുട്ടുന്ന രംഗം വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ പ്രസ്താവനയുമായി പഞ്ചാബ് പൊലീസ് രംഗത്തെത്തി.
#BREAKING Pakistan army soldiers beat up police officials in #Bahawalnagar after a dispute over illegal weapons recovery from one of the family members of a soldier. Reports of several police officials beaten & police stations attacked. Is the military in Pakistan above the law? pic.twitter.com/8moDrE656L
— Taha Siddiqui (@TahaSSiddiqui) April 10, 2024
പാക് സൈന്യവും പഞ്ചാബ് പോലീസും തമ്മിൽ യാതൊരു പ്രശ്നവും ഇല്ലെന്നും തെറ്റിദ്ധാരണയാണ് സംഘർഷത്തിന് കാരണമായതെന്നും പ്രസ്താവനയിൽ പറയുന്നു. തീവ്രവാദികളെയും അക്രമികളെയും അപകടകാരികളായ കുറ്റവാളികളെയും നിയമത്തിന് മുന്നിൽ ഇരുവരും ഒരുമിച്ച് പരിശ്രമിക്കുമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.