ന്യു ഡൽഹി: ഇരട്ട എംബിഎയും നല്ല വരുമാനവും ഉള്ളതിനാൽ ഭർത്താവിൽ നിന്ന് ജീവനാംശം ലഭിക്കാൻ യുവതി അർഹയല്ലെന്ന് കോടതി. ഡൽഹിയിലെ തീസ് ഹസാരി കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത് .
ഭാര്യയ്‌ക്കും പ്രായപൂർത്തിയാകാത്ത മകനും 15000 രൂപ വീതം നൽകണമെന്ന മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവിനെയാണ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി (എഎസ്ജെ) അഞ്ചൽ റദ്ദാക്കിയത്.2022 ഏപ്രിൽ 8 ന് മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവിനെ ദമ്പതികൾ ചോദ്യം ചെയ്യുകയായിരുന്നു. ഭാര്യയുടെ ആദായ നികുതി റിട്ടേണും സ്ഥിരനക്ഷേപ വിവരങ്ങളം കണക്കിലെടുത്താണ് കോടതിയുടെ വിധി. ഇക്കാര്യം യുവതി ആദ്യമേ വെളിപ്പെടുത്തിയിരുന്നുമില്ല.
ഉത്തരവിൽ മാറ്റം വരുത്തണമെന്നും ഭാര്യയെ ജീവനാംശം ലഭിക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഭർത്താവ് സെഷൻസ് കോടതിയെ സമീപിച്ചപ്പോൾ ജീവനാംശം 1.25 ലക്ഷം രൂപയായി ഉയർത്തണമെന്നായിരുന്നു ഭാര്യ കോടതിയെ സമീപിച്ചത് .
എംബിഎ ബിരുദധാരിയായ ഭാര്യ തനിക്ക് ചെലവുകൾ വഹിക്കാനും സ്വയം കാര്യങ്ങൾ കൈകാര്യം ചെയ്യാനും മതിയായ വരുമാനമുണ്ടെന്ന വസ്തുത കോടതിയിൽ നിന്ന് മറച്ചുവെച്ചതായും ആയതിനാൽ ഭർത്താവിനോട് ജീവനാംശം നൽകാൻ നിർദ്ദേശിക്കാനാവില്ലെന്നും ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.