തിരുവനന്തപുരം: സഹകരണ ബാങ്ക് അഴിമതി പ്രശ്നം തിരുവനന്തപുരത്തും ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാവപ്പെട്ടവരുടെ സമ്പാദ്യം സഹകരണ ബാങ്കിൽ നിന്നും കൊള്ളയടിച്ചവരാണ് സിപിഎമ്മുകാരെന്ന് മോദി വിമർശിച്ചു. കേന്ദ്രസർക്കാർ നൽകുന്ന പണം ധൂർത്തടിക്കുക മാത്രമാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും കേരളത്തിലെ ജനങ്ങൾക്ക് പെൻഷനും ശമ്പളവും കൊടുക്കാനുള്ള പണം പോലും ഖജനാവിൽ ബാക്കി വച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോടിക്കണക്കിന് രൂപയാണ് സിപിഎം സഹകരണ ബാങ്കിൽ നിന്നും കൊള്ളയടിച്ചത്. തൃശൂരിൽ സിപിഎം ജില്ലാ സെക്രട്ടറി നൂറിലേറെ ഭൂമികൾ വാങ്ങിയിട്ടുണ്ട്. കൊള്ളയടിച്ച പണത്തിൽ നിന്ന് 100 കോടിയിലേറെ രൂപയുടെ സ്വത്താണ് അയാൾ സമ്പാദിച്ചത്. സഹകരണ അഴിമതിക്ക് ഇരയായവരുടെ പണം തിരിച്ചു നൽകുമെന്ന നുണ ആവർത്തിക്കുക മാത്രമാണ് സംസ്ഥാനത്തെ മുഖ്യമന്ത്രി ചെയ്യുന്നതെന്നും പ്രധാനമന്ത്രി വിമർശിച്ചു. കരുവന്നൂർ സഹകരണ ബാങ്കിലെ അഴിമതിപ്പണമായ 90 കോടി രൂപ ഉപയോഗിച്ച് പ്രതികൾ സമ്പാദിച്ച ഭൂമി ഇഡി പിടിച്ചെടുത്തു. അത് തിരിച്ചു നൽകാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ തുടരുന്നത്. അഴിമതിപ്പണമായ 17,000 കോടി തിരിച്ചുകൊടുത്ത ചരിത്രം ബിജെപിക്കുണ്ടെന്നും മോദി ഓർമിപ്പിച്ചു.
കൊള്ളയടിച്ച് കൊള്ളയടിച്ച് സർക്കാർ ഖജനാവ് കാലിയായി. പെൻഷനും ശമ്പളവും നൽകാൻ പോലും ഖജനാവിൽ പണമില്ല. കേന്ദ്രസർക്കാർ നൽകുന്ന തുക, സംസ്ഥാന സർക്കാർ ധൂർത്തടിക്കുക മാത്രമാണ് ചെയ്യുന്നത്. സംസ്ഥാനത്തെ സാമ്പത്തിക പ്രശ്നങ്ങളുടെ കാരണം സർക്കാരിന്റെ കൊള്ളയാണ്. മാസപ്പടി കേസിൽ അന്വേഷണത്തിന് തടയിടാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. കേന്ദ്ര ഏജൻസികൾ ഇടപെട്ടില്ലായിരുന്നെങ്കിൽ മുഖ്യമന്ത്രിയുടെയും മകളുടെയും അഴിമതിക്കഥ പുറംലോകം അറിയില്ലായിരുന്നു.
കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയിൽ പോയ സംസ്ഥാന സർക്കാരിന് തോറ്റ് പിന്മാറേണ്ടി വന്നു. ഇടതുവലതു മുന്നണികൾ ഇനിയും തുടർന്നാൽ കേരളം തകരും. അഴിമതിരഹിത സർക്കാരിനെ നടത്തിക്കാണിച്ച ചരിത്രമാണ് മോദിക്കുള്ളത്. അതുകൊണ്ട് തന്നെ അഴിമതിക്കാർ എല്ലാവരും ഒത്തുചേർന്ന് മോദിക്കെതിരെ മത്സരിക്കുകയാണ്. നിങ്ങളോരോരുത്തരും താമര ചിഹ്നത്തിൽ ചെയ്യുന്ന വോട്ട് അഴിമതിക്കെതിരായ ശബ്ദമാണെന്നും സമ്മതിദായകരോട് പ്രധാനമന്ത്രി പറഞ്ഞു.