ചെന്നൈ: കുടുംബ ഭരണവും അഴിമതിയും മാത്രമാണ് ഡിഎംകെയിൽ ഉള്ളതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. തമിഴ്നാടിന് വേണ്ടി ഡിഎംകെ ഇത്രയും കാലം എന്താണ് ചെയ്തതെന്നും രാജ്നാഥ് സിംഗ് ചോദിച്ചു. കൃഷ്ണഗിരിയിൽ എൻഡിഎ സ്ഥാനാർത്ഥി സി നരസിംഹന്റെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കുടുംബ ഭരണവും അഴിമതിയും മാത്രമാണ് ഡിഎംകെ ചെയ്യുന്നത്. ഇതല്ലാതെ തമിഴ്നാടിന് വേണ്ടി ഡിഎംകെ എന്തെങ്കിലും ചെയ്യുന്നുണ്ടോ? അഴിമതിരഹിതവും വികസനോന്മുഖവുമായ ഭരണം നൽകാൻ ഡിഎംകെയ്‌ക്ക് കഴിയില്ല. ഡിഎംകെയുടെയും സഖ്യകക്ഷിയായ കോൺഗ്രസിന്റെയും ഏകലക്ഷ്യം കേന്ദ്രത്തിൽ അധികാരം പിടിക്കുക മാത്രമാണ്.
ബിജെപിയുടെ ആദ്യ സ്ഥാനം എപ്പോഴും രാഷ്‌ട്രമാണ്. എന്നാൽ, ഡിഎംകെയുടെ ആദ്യ സ്ഥാനം കുടുംബത്തിനാണ്. ജയലളിത പാവപ്പെട്ടവർക്കുവേണ്ടി പ്രവർത്തിക്കുകയും ജനങ്ങളെ സേവിക്കുകയും ചെയ്തു. എനിക്ക് അവരോട് എപ്പോഴും ബഹുമാനമാണ്. എന്നാൽ ഡിഎംകെ ഇവിടെ എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു.
തെരഞ്ഞെടുപ്പിന് മുമ്പ് ഘടകകക്ഷികൾ പരസ്പരം പോരടിക്കാൻ തുടങ്ങിയതിനാൽ ഇൻഡി സഖ്യവും ഇനി ശാശ്വതമല്ല. അവരുടെ ലക്ഷ്യം അധികാരം പിടിക്കുക എന്നതു മാത്രമാണ്. ഡിഎംകെയ്‌ക്കോ കോൺഗ്രസിനോ തമിഴ്‌നാട് വികസിപ്പിക്കാൻ കഴിയുമോ? ഡിഎംകെയ്‌ക്ക് എപ്പോഴെങ്കിലും കുടുംബത്തിനപ്പുറം ചിന്തിക്കാൻ സാധിക്കുമോ? ഈ സഖ്യത്തിന് രാജ്യസുരക്ഷ ശക്തിപ്പെടുത്താനാകുമോ… ഇതിനെല്ലാം ഇവരുടെ ഉത്തരം ഇല്ല എന്നതുമാത്രമാണ്.’- രാജ്നാഥ് സിംഗ് പറഞ്ഞു.