ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കാനുള്ള പന്തിന്റെ തീരുമാനം വൻ മണ്ടത്തരമായിരുന്നുവെന്ന് ആദ്യ ഓവറിൽ തന്നെ ഹൈദരാബാദ് ബാറ്റർമാർ ഡൽഹിക്ക് ബോദ്ധ്യമാക്കി. നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 277 റൺസാണ് എസ്.ആർ.എച്ച് കുറിച്ചത്. ആദ്യ ആറോവറിൽ നിലത്ത് നിർത്താതെ ഡൽഹി ബൗളർമാരെ എയറിലാക്കിയ അഭിഷേക് ശർമ്മ( 12 പന്തിൽ 46) ട്രാവിസ് ഹെഡ് (32 പന്തിൽ 89) സഖ്യം ടി20 ചരിത്രത്തിൽ പവർ പ്ലേയിലെ ഏറ്റവും ഉയർന്ന സ്കോറാണ് കുറിച്ചത്. ആറോവറിൽ 125 റൺസ്. ആറുവീതം സിക്സ് പറത്തിയ രണ്ട് ഇടം കൈയൻ ബാറ്റർമാരും ഡൽഹിയെ ഇടംവലം നോക്കാതെ ശിക്ഷിച്ചു.
എന്നാൽ ഏഴാമത്തെ ഓവർ എറിയാനെത്തിയ കുൽദീപാണ് ഡൽഹിക്ക് ആശ്വാസത്തിനുള്ള വക നൽകിയത്. തന്റെ ആദ്യ ഓവറിൽ അഭിഷേക് ശർമ്മയെയും എയ്ഡൻ മാർക്രത്തെയും വീഴ്‌ത്തി ഹൈദരാബാദിന്റെ റണ്ണൊഴുക്കിന് തടയിട്ടു. ഒൻപതാം ഓവറിൽ മടങ്ങിയെത്തി അപകടകാരിയായ ട്രാവിസ് ഹെഡിനെയും വീഴ്‌ത്തി 300ന് പുറത്തേക്ക് കുതിച്ച ഹൈദരാബാദിനെ പിടിച്ചുനിർത്താനായി. കൂറ്റൻ അടികളുമായി തുടങ്ങിയ ഹെൻ്റിച്ച് ക്ലാസനെ ബൗൾഡാക്കി അക്സർ പട്ടേലും ഡൽഹിക്ക് പ്രതീക്ഷ നൽകി.
എന്നാൽ പിന്നീട് ക്രീസിൽ ഒരുമിച്ച നിതീഷ് റെഡ്ഡിയുടെ (37) സഹായത്തോടെ ഷഹബാസ് അഹമ്മദ് (44) സ്കോർ 200 കടത്തി. നിതീഷ് വീണെങ്കിലും അബ്ദുൾ സമദിനെ(13) കൂട്ടുപിടിച്ച് ഷഹബാസ് അഹമ്മദ് (29 പന്തിൽ 59) ടോട്ടോൽ 250 കടത്തി. പാറ്റ് കമ്മിൻസ് (0) റണ്ണൗട്ടായി. അടികിട്ടിയെങ്കിലും നാലു വിക്കറ്റെടുത്ത കുൽദീപും ഒരു വിക്കറ്റ് വീഴ്‌ത്തി റൺസ് വിട്ടുനൽകുന്നതിൽ പിശുക്ക് കാട്ടിയ അക്സറുമാണ് ഹൈദരാബാദിനെ പ്രതിരോധിച്ചത്.















