പത്തനംതിട്ട: ദല്ലാൾ നന്ദകുമാറിന്റെ ആരോപണങ്ങൾക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണി. നന്ദകുമാർ വല്ലവരുടേയും ചിത്രം പുറത്തുവിടുന്നതിന് താനെന്ത് ചെയ്യണമെന്ന് അനിൽ ആന്റണി മാദ്ധ്യമങ്ങളോട് ചോദിച്ചു. വോട്ടെടുപ്പ് അടുത്ത് നിൽക്കെ നടത്തുന്ന ഇത്തരം അടിസ്ഥാനരഹിത ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ദല്ലാളിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കഴിയുന്നതോടെ നന്ദകുമാറിനെതിരെ പോലീസിൽ പരാതി നൽകും. നിലവിൽ കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. നന്ദകുമാറിന് പിന്നിൽ കോൺഗ്രസിലെ പ്രമുഖ ദേശീയ നേതാവാണെന്നും പത്തനംതിട്ടയിലെ മാദ്ധ്യമങ്ങൾ കോൺഗ്രസിന് വേണ്ടി കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണെന്നും അനിൽ ആന്റണി കുറ്റപ്പെടുത്തി.
വിഷുദിവസം വലിയ വെളിപ്പെടുത്തലുകൾ പുറത്തുകൊണ്ടുവരുമെന്ന തരത്തിൽ ദല്ലാൾ നന്ദകുമാർ നടത്തിയ വാചകമടികൾ വലിയ ബ്രേക്കിംഗ് വാർത്തയായിരുന്നു. എന്നിട്ട് ഒന്നും വന്നില്ല. തെളിവ് കൊണ്ടുവരുമെന്ന് കുറേ നാളുകളായി നന്ദകുമാർ അവകാശപ്പെടുന്നുണ്ട്. ഒടുവിൽ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പോളിംഗിന് രണ്ട് ദിവസം ശേഷിക്കെയാണ് പുതിയ വാദവുമായി എത്തിയിരിക്കുന്നത്. നന്ദകുമാറുമായി യാതൊരു സാമ്പത്തിക ഇടപാടും നടത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കാനുള്ള ബോധപൂർവമായ നീക്കമാണ് നടക്കുന്നത്. നന്ദകുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കഴിഞ്ഞു.
2016ൽ തന്നെ ഒരു കേസിൽ കുടുക്കാൻ നന്ദകുമാർ നടത്തിയ ഇടപെടലുകൾ വ്യക്തമാക്കി ഒരാൾ കേരളത്തിലെ ചില മാദ്ധ്യമസ്ഥാപനങ്ങളിലെത്തുകയും അത് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. നന്ദകുമാറിനെതിരെ അദ്ദേഹം നടത്തുന്ന വെളിപ്പെടുത്തലിന്റെ വീഡിയോ ചിത്രീകരിച്ചെങ്കിലും അത് പുറത്തുവിടാൻ ഷൂട്ട് ചെയ്തവർ തയ്യാറായില്ല. മാദ്ധ്യമങ്ങൾ കോൺഗ്രസ് പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നതിന്റെ തെളിവാണിത്. തനിക്കെതിരെ നന്ദകുമാർ പ്രവർത്തിച്ചെന്ന് വ്യക്തമാക്കുന്ന സാക്ഷിയുടെ വെളിപ്പെടുത്തലുകൾ കൈവശമുണ്ടെന്നും അനിൽ ആന്റണി വ്യക്തമാക്കി.
15 കൊല്ലം ഇവിടെ ഭരിച്ച ആന്റോ ആന്റണി എംപിയും അദ്ദേഹത്തിന്റെ സഹോദരന്മാരും ചേർന്ന് സഹകരണ ബാങ്കുകൾ കൊള്ളയടിച്ചതിന്റെ രേഖകൾ കയ്യിലുണ്ടെന്നും അനിൽ ആന്റണി വീണ്ടുമോർപ്പിച്ചു. പത്തനംതിട്ട സ്ഥാനാർത്ഥി അനിൽ ആന്റണിക്കെതിരായ നീക്കം കോൺഗ്രസിലെ ഗ്രൂപ്പ് കളിയുടെ ഭാഗമാണെന്ന് ബിജെപി നേതാവ് പി.കെ കൃഷ്ണദാസും പ്രതികരിച്ചു.















