ന്യൂഡൽഹി: കോൺഗ്രസ് പാർലമെന്ററി പാർട്ടി (CPP) ചെയർപേഴ്സണായി വീണ്ടും സോണിയയെ തെരഞ്ഞെടുത്തു. കോൺഗ്രസ് പാർട്ടിയെ ഇനിയും സോണിയ തന്നെ നയിക്കുമെന്ന് പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അറിയിച്ചു. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന CPP യോഗത്തിലാണ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് സോണിയയെ വീണ്ടും തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചത്.
കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ രാഹുലിനെ ലോക്സഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തിരുന്നു. ലോക്സഭയിൽ പ്രതിപക്ഷ നേതാവിന്റെ ചുമതല രാഹുൽ നിർവഹിക്കുമെന്ന് മുതിർന്ന നേതാവും രാഹുലിന്റെ പ്രധാന ഉപദേശകനുമായ കെ.സി വേണുഗോപാൽ അറിയിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ട് മാസം രാഹുൽ നടത്തിയ പ്രകടനം വളരെ മികച്ചതാണെന്ന വിലയിരുത്തലിലാണ് പ്രതിപക്ഷ നേതാവായി പാർട്ടി നേതൃത്വം രാഹുലിനെ തീരുമാനിച്ചത്.
അതേസമയം, രാഹുൽ റായ്ബറേലി നിലനിർത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമാവുകയാണ്. കേരളത്തിൽ നിന്ന് മത്സരിച്ച രാഹുൽ വോട്ടെടുപ്പിന് തൊട്ടുപിന്നാലെയായിരുന്നു രണ്ടാമതൊരു സീറ്റിൽ കൂടി രാഹുൽ മത്സരിക്കുന്ന വിവരം ജനങ്ങളെ അറിയിച്ചത്. റായ്ബറേലിയിൽ പ്രിയങ്കയോ ഭർത്താവ് വാദ്രയോ സ്ഥാനാർത്ഥിയായേക്കുമെന്ന വാദങ്ങൾ നിലംപരിശാക്കി രാഹുൽ തന്നെ കോൺഗ്രസിന്റെ ശക്തികേന്ദ്രത്തിൽ മത്സരിക്കുകയായിരുന്നു. ഫലം വന്നപ്പോൾ ഇരുസീറ്റുകളിലും ജയിച്ച രാഹുൽ പതിയെ വയനാട് വിട്ടേക്കുമെന്നാണ് സൂചന. വയനാട്ടിൽ തുറന്ന ‘സ്നേഹത്തിന്റെ കട’ തത്കാലം പൂട്ടുകയാണെന്നും റായ്ബറേലിയിൽ തുറക്കാനാണ് കോൺഗ്രസ് നേതാവിന്റെ പദ്ധതിയെന്നും പരിഹാസങ്ങൾ ഉയരുന്നുണ്ട്.















