വാഷിംഗ്ടൺ: ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധത്തിലൂടെ യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ പ്രേരിപ്പിക്കാൻ കഴിയുമെന്ന് വൈറ്റ് ഹൗസ് വക്താവ് കരീൻ ജീൻ പിയറി. യുക്രെയ്ൻ തലസ്ഥാനമായ കീവിൽ കുട്ടികളുടെ ആശുപത്രിയിൽ ആക്രമണം നടന്ന് ഒരു ദിവസത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി വിഷയത്തിലുള്ള ആശങ്ക പുടിനുമായി പങ്കുവച്ചിരുന്നു. നിരപരാധികളായ കുട്ടികളുടെ മരണം വേദനാജനകവും ഭയാനകവുമാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇതിന് പിന്നാലെയാണ് ജീൻ പിയറിയുടെ പരാമർശം.
മേഖലയിൽ സമാധാനം പുന:സ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളേയും പിന്തുണയ്‌ക്കണമെന്നും കരീൻ ജീൻ പിയറി ഇന്ത്യയോട് അഭ്യർത്ഥിച്ചു. ” റഷ്യയുടെ തന്ത്രപരമായ പങ്കാളിയാണ് ഇന്ത്യ. റഷ്യയും ഇന്ത്യയുമായുള്ള ബന്ധത്തിന്റെ ആഴത്തെക്കുറിച്ച് തുറന്ന് സംസാരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ യുക്രെയ്ൻ വിഷയത്തിൽ ശാശ്വതമായ സമാധാനം ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള എല്ലാ ശ്രമങ്ങളേയും ഇന്ത്യ പിന്തുണയ്‌ക്കേണ്ടത് നിർണായകമാണെന്നാണ് ഞങ്ങൾ കരുതുന്നത്.
വിഷയത്തിൽ കൃത്യമായ നടപടിയെടുക്കാൻ റഷ്യയുമായുള്ള ബന്ധത്തിലൂടെ ഇന്ത്യയ്‌ക്ക് സാധിക്കും. റഷ്യയുമായി ഇന്ത്യയ്‌ക്ക് ദീർഘകാലബന്ധമുണ്ട്. അതുകൊണ്ട് തന്നെ പ്രകോപനമില്ലാത്ത രീതിയിൽ യുദ്ധം അവസാനിപ്പിക്കാൻ പുടിനെ പ്രേരിപ്പിക്കാൻ ഇന്ത്യയ്‌ക്ക് മാത്രമേ കഴിയൂ. യുദ്ധത്തിന് തുടക്കമിട്ടത് പുടിൻ ആണ്. അത് അവസാനിപ്പിക്കേണ്ടതും പുടിൻ തന്നെയാണ്. സമാധാനപരമായ പ്രമേയത്തിനുള്ള ശ്രമങ്ങളെ ഇന്ത്യ ഉൾപ്പെടെ എല്ലാ സഖ്യകക്ഷികളും പിന്തുണയ്‌ക്കേണ്ടത് നിർണായകമാണ്. റഷ്യയുമായി തുറന്ന സംഭാഷണത്തിൽ ഏർപ്പെടുന്ന തന്ത്രപരമായ പങ്കാളി എന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ഈ സാഹചര്യത്തിൽ വളരെ വലുതാണെന്നും” കരീൻ ജീൻ പിയറി പറയുന്നു.
ഇന്നലെ നടന്ന കൂടിക്കാഴ്ചയിലും യുക്രെയ്‌നിലെ സ്ഥിതിഗതികൾ ഉൾപ്പെടെ ഇരു നേതാക്കളും ചർച്ച ചെയ്തിരുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ 16 തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും പുടിനുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയും റഷ്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്നാണ് റഷ്യയിലെത്തിയ ശേഷം പ്രധാനമന്ത്രി പറഞ്ഞത്. ഭാവിയിൽ വിവിധ മേഖലകളിൽ ഈ ബന്ധം ജനങ്ങൾക്ക് പ്രയോജനം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.















