ഗുവാഹത്തി: മേഘാലയയിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം അവാമി ലീഗ് നേതാവിന്റെതെന്നു സംശയം. ബംഗ്ലാദേശിലെ അവാമി ലീഗ് നേതാവ് ഇഷാഖ് അലി ഖാൻ പന്നയുടേതെന്ന് സംശയിക്കുന്ന മൃതദേഹമാണ് മേഘാലയ പോലീസ് കണ്ടെത്തിയത് .
ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് ഏകദേശം 1.5 കിലോമീറ്റർ അകലെയുള്ള കിഴക്കേ ജയന്തിയാ ഹിൽസ് ജില്ലയിലെ ഡോണ ഭോയ് പ്രദേശത്ത് ഓഗസ്റ്റ് 26 ന് വൈകുന്നേരമാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സൂപ്രണ്ട് ഗിരി പ്രസാദ് എം ഈ കണ്ടെത്തൽ സ്ഥിരീകരിച്ചു,
” ഒരു അജ്ഞാത പുരുഷ മൃതദേഹം ഏകദേശം ദ്രവിച്ച നിലയിൽ വെറ്റില തോട്ടത്തിൽ കിടക്കുന്നതായി കണ്ടെത്തി. ഇഷാഖ് അലി ഖാൻ പന്ന എന്ന പേരിലുള്ള ബംഗ്ലാദേശി പാസ്‌പോർട്ടാണ് മൃതദേഹത്തിൽനിന്ന് കണ്ടെടുത്തത്” അദ്ദേഹം കൂട്ടിച്ചേർത്തു.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഖിലിഹ്‌റിയത്തിലെ സിവിൽ ആശുപത്രിയിലേക്ക് മാറ്റി.പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ, മൃതദേഹം തിരിച്ചറിയുന്നതിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു,” എസ്‌പി പറഞ്ഞു. കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

ബംഗ്ലാദേശ് ഛത്ര ലീഗിന്റെ മുൻ ജനറൽ സെക്രട്ടറിയായിരുന്ന പന്ന, മേഘാലയയിലേക്ക് പലായനം ചെയ്യാനുള്ള ശ്രമത്തിനിടെ ഓഗസ്റ്റ് 24 ന് മരിച്ചു. മേഘാലയയിലെ ഒരു കുന്നിൽ നിന്ന് കാൽ വഴുതിവീണതിനെ തുടർന്നാണ് പന്നയ്‌ക്ക് ഹൃദയാഘാതമുണ്ടായതെന്ന് അവാമി ലീഗ് നേതാവും പന്നയുടെ അനന്തരവനുമായ ലൈക്കുസ്സമാൻ താലുക്ദർ മിൻ്റൂ അവകാശപ്പെട്ടു. ആ സമയത്ത് മറ്റൊരു അവാമി ലീഗ് നേതാവും പന്നയ്‌ക്കൊപ്പം ഉണ്ടായിരുന്നുവെന്നാണ് ധാക്ക ട്രിബ്യൂൺ റിപ്പോർട്ട്.
മൃതദേഹം ബംഗ്ലാദേശിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച വിദേശകാര്യ മന്ത്രാലയത്തിന് അപേക്ഷ നൽകിയതായി ഇഷാക് അലി ഖാന്റെ മൂത്ത സഹോദരൻ സഫർ അലി ഖാൻ പറഞ്ഞു















