ന്യൂഡൽഹി: തൊണ്ടിമുതലിൽ കൃത്രിമം കാണിച്ച കേസിൽ ആന്റണി രാജുവിന് തിരിച്ചടി. കേസ് റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ അപ്പീൽ സുപ്രീം കോടതി തള്ളി. കേസിൽ വിചാരണ നേരിടണമെന്നും ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു.
ജസ്റ്റിസ് സി ടി രവികുമാർ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. ആന്റണി രാജു അടക്കമുള്ള പ്രതികൾ അടുത്ത മാസം 20 ന് വിചാരണ കോടതിയിൽ ഹാജരാകണമെന്നും സുപ്രീം കോടതി നിർദേശിച്ചു. തൊണ്ടിമുതലിൽ കൃത്രിമം കാണിക്കുകയും മാറ്റാൻ ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടി കേസിൽ നടപടിക്രമങ്ങൾ പാലിച്ച് അന്വേഷണം നടത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ആന്റണി രാജു സുപ്രീം കോടതിയെ സമീപിച്ചത്.
1990 ലാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം വിമാനത്താവളം വഴി അടിവസ്ത്രത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സംഭവത്തിൽ ഓസ്ട്രലിയൻ പൗരൻ പിടിയിലായിരുന്നു. ഇയാളെ രക്ഷിക്കാനായി അന്ന് ജൂനിയർ അഭിഭാഷകനായ ആന്റണി രാജു ഉൾപ്പെടെയുള്ളവർ കോടതിയുടെ പക്കലുണ്ടായിരുന്ന തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാണിച്ചെന്നാണ് കേസ്.
പിടിച്ചെടുത്ത തൊണ്ടിമുതൽ ഓസ്‌ട്രേലിയൻ പൗരന്റേതല്ലെന്ന് വരുത്തി തീർക്കുകയും ചെയ്തു. ഇതിനുപിന്നാലെ കേസിൽ നിന്നും ഓസ്‌ട്രേലിയൻ പൗരനെ ഒഴിവാക്കി. പിന്നീട് ഫൊറൻസിക് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് അടിവസ്ത്രത്തിൽ കൃത്രിമം കാണിച്ചെന്ന് തെളിഞ്ഞത്.
കോടതിയെ മനപൂർവ്വം കബളിപ്പിക്കാൻ ശ്രമിച്ചതും കൊണ്ടിമുതലിൽ കൃത്രിമം കാണിച്ചതുമാണ് ആന്റണി രാജുവിനെതിരായുള്ള കേസുകൾ. കോടതി ജീവനക്കാരനായ ജോസ് ആണ് കേസിലെ രണ്ടാമത്തെ പ്രതി.















