തിരുവനന്തപുരം: ഗോത്രജനതയുടെ വികസനത്തിനായി വർഷങ്ങളായി കേരളത്തിൽ എത്തിയത് കോടികളാണെന്നും അതിൽ എത്ര 100 കോടികൾ ഇവിടുത്തെ ആദിവാസി ഊരുകളിൽ കാണാനാകുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. അട്ടപ്പാടി കേന്ദ്രമായ വിവേകാനന്ദ മെഡിക്കൽ മിഷന്റെ 20 ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഉത്കർഷ്’ പരിപാടി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
കേന്ദ്രവും സംസ്ഥാന സർക്കാരുമൊക്കെ ആ പേരിൽ നൽകിയ തുകയാണിത്. 37,000 കോടിയോളം വരും. അത് ചെലവഴിച്ചതെന്ന് താൻ പറയില്ല, പക്ഷെ അതിൽ എത്ര 100 കോടി നിങ്ങൾക്ക് കേരളത്തിലെ ആദിവാസി ഊരുകളിൽ കാണാനാകുമെന്ന് അദ്ദേഹം ചോദിച്ചു. അതാകണം ഇവിടുത്തെ അന്തിച്ചർച്ച. എന്നാൽ ആർക്കും അതിനൊന്നും സമയമില്ല. കാരണം അവരൊന്നും ഗണ്യമായ വോട്ട് ബാങ്കല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
നമ്മൾ അവരുടെ ഭൂമി മുഴുവൻ പിടിച്ചെടുത്തു. എന്നിട്ട് അഞ്ചേക്കർ വീതം കൊടുക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. ഒരടി മണ്ണും ബാക്കി മുഴുവൻ പാറയുമുള്ള സ്ഥലത്ത് പോയി ഇതാണ് നിന്റെ അഞ്ചേക്കർ എന്ന് പറഞ്ഞ് അവരെ ഇറക്കിവിട്ടു. മുത്തങ്ങ സമരം പോലെ യോഗ്യരായ ആൾക്കാരാണ് വലിയ യുദ്ധസമാനമായ സമരങ്ങളൊക്കെ നടത്തിയത്. പക്ഷെ അവിടെയൊക്കെ അയോഗ്യതയുടെ കുരുക്കുകളിൽ പെടുത്തി ആ സമരം തന്നെ അടിച്ചമർത്തിയതിലൂടെ ഒരു സമൂഹത്തിന്റെ ജീവനത്തെയാണ് തകർത്തുകളഞ്ഞതെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
2047 ൽ നമ്മൾ കാണുന്ന വർണശബളമായ കാഴ്ചകളിൽ ഈ അടിച്ചമർത്തപ്പെട്ടവരുടെ പുഷ്പിതമായ ജീവിതവും വിലയിരുത്തപ്പെടും. എല്ലാവർക്കും തുല്യ അവകാശമെന്നു തന്നെ വിചാരിക്കണം. ആനുകൂല്യമല്ല വേണ്ടത്, യോഗ്യമായ അവകാശങ്ങളുടെ നേടിയെടുക്കലിന് വേണ്ടിയുള്ള വ്യവസ്ഥ സ്ഥാപിക്കുകയാണ് വേണ്ടത്. അതാണ് യൂണിഫോം സിവിൽ കോഡ്. അത് വന്നുതന്നെ മതിയാകണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
നമ്മുടെ മൂക്കിന് താഴെയാണ് അട്ടപ്പാടി. മില്ലെറ്റുകളുടെ ഉൽപാദനം ഗോത്ര വിഭാഗങ്ങൾക്ക് മാത്രമെന്ന വ്യവസ്ഥയിലേക്ക് 40 വർഷം കൊണ്ട് വളർത്തിയെടുത്തിരുന്നങ്കിൽ ഇന്ന് ഈ അന്താരാഷ്‌ട്ര കുത്തകയെ താങ്ങി നിർത്തുന്ന ശക്തിയായി ഈ ഗോത്ര ജനത മാറിയേനെ. അവർ കൃഷി ചെയ്തിരുന്ന 10 രൂപയ്‌ക്കും 15 രൂപയ്‌ക്കും കിട്ടേണ്ടിയിരുന്ന റാഗി കൃഷിയിൽ നിന്ന് ആമസോൺ പോലുള്ള കോർപ്പറേറ്റുകളാണ് ഇന്ന് പണം കൊയ്യുന്നത്.
കാട് ആർക്കൊക്കെ സ്വന്തമാണ്. ആനയ്‌ക്കും പുലിക്കും കടുവയ്‌ക്കും ഒന്നും ആരും സ്ഥലം പതിപ്പിച്ചുകൊടുത്തില്ല. വനവാസിക്ക് പതിച്ചുകൊടുക്കാൻ ആർക്കാണ് അവകാശം. ഈ മാറ്റങ്ങളൊക്കെയാണ് നവോത്ഥാനമെന്നും അദ്ദേഹം പറഞ്ഞു. അട്ടപ്പാടിയിൽ വിവേകാനന്ദ മിഷൻ നടത്തുന്ന പ്രവർത്തനങ്ങൾ ആദരിക്കപ്പെടേണ്ടതായതുകൊണ്ടാണ് പാലക്കാട് നിന്ന് ഈ പരിപാടി തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നതെന്നും തന്റെ രീതിയിൽ പറഞ്ഞാൽ ഈ പരിപാടി തിരുവനന്തപുരത്തേക്ക് ഇങ്ങ് എടുക്കുവായിരുന്നുവെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.















