ആലപ്പുഴ: ഫിറ്റ്നസ് സെന്റർ നടത്തിയിരുന്നതിന്റെ മറവിൽ എംഡിഎംഎ കച്ചവടം നടത്തിയിരുന്നയാൾ പിടിയിൽ. ആലപ്പുഴ ജില്ലയിലെ നൂറനാട് പടനിലത്ത് ഫിറ്റ്നസ് സെന്റർ നടത്തുന്ന അഖിൽ നാഥ്(31) ആണ് അറസ്റ്റിലായത്. ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നൂറനാട് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ കിടപ്പുമുറിയിൽ നിന്നും 48 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.തന്റെ ഫിറ്റ്നസ് സെന്ററിലെത്തുന്ന യുവതീയുവാക്കളെ ഇയാൾ ലഹരിക്ക് അടിമകളാക്കി മാറ്റുകയായിരുന്നു.ലഹരി ഉപയോഗിക്കുന്നതിന് പ്രത്യേകം പാർട്ടി ഇയാൾ നടത്തിയിരുന്നതായി പറയപ്പെടുന്നു.നിരവധി സ്ത്രീകൾ ഉൾപ്പെടെ ഇത്തരത്തിൽ ലഹരിക്ക് അടിമകളായിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ഫിറ്റ്നസ് സെന്ററിൽ എത്തുന്ന യുവാക്കളെയും യുവതികളെയും ലഹരി മരുന്ന് കൊടുത്ത് ഫിറ്റ്നസിന് ഇത് ആവശ്യമാണെന്ന് വരുത്തി വൻതോതിൽ രാസലഹരി കച്ചവടമാണ് ഇയാൾ നടത്തിയിരുന്നത്.
അഖിലിന്റെ ഫിറ്റ്നസ് സെന്ററിലെ ട്രെയിനറായിരുന്ന കിരൺ രണ്ടുമാസം മുമ്പ് ലഹരിക്കേസിൽ അറസ്റ്റിലായിരുന്നു. അതിനുപിന്നാലെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് അഖിലിനെ നിരീക്ഷിക്കാൻ ആരംഭിച്ചത്. ഇയാളുടെ ഫിറ്റ്നസ് സെന്ററിൽ സ്ഥിരമായി പോയിരുന്ന ചില യുവാക്കൾ ലഹരിക്ക് അടിമകളായി നുറനാട്ടുള്ള ലഹരി വിമുക്ത കേന്ദ്രത്തിൽ ചികിത്സ തേടിയതായും പൊലീസിനു വിവരം ലഭിച്ചിരുന്നു.
സംസ്ഥാനത്തിനു പുറത്തു നിന്നാണ് രാസ ലഹരി ഇയൾ എത്തിച്ചിരുന്നത് എന്നാണ് വിവരം.















