ന്യൂഡൽഹി: ചോദ്യം ചെയ്യലിൽ നിർണായക വെളിപ്പെടുത്തലുമായി ഡൽഹി സ്ഫോടന കേസിൽ അറസ്റ്റിലായ പ്രതി. അടുത്ത വർഷം ജനുവരി 26-ന് റിപ്പബ്ലിക് ഡേയിൽ ചെങ്കോട്ടയ്‌ക്ക് സമീപം ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്നും കഴിഞ്ഞ ദീപാവലി ദിവസവും തിരക്കേറിയ സ്ഥലം ആക്രമിക്കാൻ ശ്രമിച്ചിരുന്നതായും മുഖ്യപ്രതി മുസമ്മിൽ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു.
ചെങ്കോട്ട സ്ഫോടനത്തെ കുറിച്ചുള്ള അന്വേഷണത്തിൽ ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരുടെ പങ്കാളിത്തം കണ്ടെത്തിയിട്ടുണ്ട്. വൈറ്റ് കോളർ എന്നാണ് കശ്മീർ പൊലീസ് വിശേഷിപ്പിച്ചത്. ചാരിറ്റി പ്രവർത്തനങ്ങളുടെ മറവിലാണ് ഫണ്ട് സ്വരൂപിച്ചതെന്നാണ് കണ്ടെത്തൽ.
പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറുമായി സ്ഫോടനത്തിന് ബന്ധമുണ്ടെന്ന സംശയവും അന്വേഷണസംഘത്തിനുണ്ട്. ചെങ്കോട്ട ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ഇയാൾ ഭീകരാക്രമണം നടത്താൻ സംഘം ഗൂഢാലോചന നടത്തിയിരുന്നുവെന്ന് എൻഐഎ അന്വേഷണത്തിൽ കണ്ടെത്തി.
ചെങ്കോട്ട സ്ഫോടനത്തിൽ ഫരീദാബാദിലെ അൽഫലാഹ് മെഡിക്കൽ കോളേജിന്റെ പങ്കും അന്വേഷിച്ചുവരുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഫരീദാബാദിലെ അൽഫലാഹ് മെഡിക്കൽ കോളേജിൽ പരിശോധന നടത്തി. അറസ്റ്റിലായ ഡോക്ടർ ഉമർ മുഹമ്മദ്, മുസമ്മിൽ ഷക്കീൽ, ഷഹീൻ ഷാഹിദ് എന്നിവർ അൽഫലാഹിലാണ് ജോലി ചെയ്തിരുന്നത്. ഡൽഹിയിൽ പൊട്ടിത്തെറിച്ച കാർ 11 ദിവസത്തോളം ക്യാമ്പസിലെ പാർക്കിംഗ് ഏരിയയിൽ ഉണ്ടായിരുന്നതായും വ്യക്തമായിട്ടുണ്ട്.















